തൃശൂര്‍ : സാമ്പത്തികതട്ടിപ്പു നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ സര്‍ക്കാരിനു മനംമാറ്റം. ഇതുവര കൈകഴുകി നിന്ന ശേഷം തുക നിക്ഷേപിച്ചവര്‍ക്കു തിരികെ നല്‍കുന്നതിനു വഴി തുറന്നു. ബാങ്ക് പ്രതിസന്ധി മറികടക്കാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്‌തെന്ന് മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. നൂറുകോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പാണ് നടന്നത്. ഇതിനു സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായെന്നാണ് വിമര്‍ശം.
നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കാനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കി. ബാക്കി നില്‍ക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നല്‍കാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ തയാറാക്കി. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കന്‍ 35 കോടി രൂപ കരുവന്നൂര്‍ ബാങ്കിന് നല്‍കും. കേരള ബാങ്കില്‍നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 10 കോടി രൂപയും ഇതിനായി ലഭ്യമാക്കും. ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക.
ബാങ്കിന്റെ കൈ വശമുള്ള സ്വര്‍ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് ഈടായി നല്‍കുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ സഹകരണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ ആകെ നിക്ഷേപം 284.61 കോടി. കൊടുക്കാനുള്ള പലിശ 10.69 കോടി. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയുമാണ്. സംഘത്തിനു വായ്പാ ബാക്കി 368 കോടി രൂപയും പലിശയിനത്തില്‍ ലഭിക്കാനുള്ളതിന്റെ ബാക്കി 108.03 കോടി രൂപയുമാണ്.
ഇപ്രകാരം 476 കോടി രൂപ സംഘത്തിന് പിരിഞ്ഞു കിട്ടാനുണ്ട്. പിരിഞ്ഞു കിട്ടേണ്ട തുകകള്‍ ഈടാക്കി എടുക്കുന്നതിനായി 217 ആര്‍ബിട്രേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുന്നതിന് സഹകരണ വകുപ്പിലെ നാല് സ്‌പെഷല്‍ സെയില്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വാസവന്‍ അറിയിച്ചു.