പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്ത കേസിൽ പത്തനംതിട്ട കൊടുന്തറ വെയർ ഹൗസിന് സമീപം നിഷാഭവനം വീട്ടിൽ നിതിൻ മോഹനൻ (39) നെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും ഓമല്ലൂർ ഭാഗത്തേക്ക് നിതിൻ മോഹനൻ ഓടിച്ചു പോയ സ്കൂട്ടറിന് കാർ യാത്രക്കാരൻ സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ വെച്ച് കാറിനു മുന്നിൽ സ്കൂട്ടർ നിർത്തി കാർ തടഞ്ഞുനിർത്തുകയും കാർ ഓടിച്ചിരുന്ന ഓമല്ലൂർ പ്രക്കാനം സ്വദേശിയും കെ.എസ്.ഐ.ബി ജീവനക്കാരനുമായ വിജയകുമാർ (49) നെ മർദ്ദിക്കുകയായിരുന്നു.
നിതിൻ മോഹനന്റെ കയ്യിലുണ്ടായിരുന്ന താക്കോൽ കൂട്ടം കൊണ്ടുള്ള ആക്രമണത്തിൽ വിജയകുമാറിന്റെ മൂക്കിന് പൊട്ടലും മുഖത്തും ശരീരത്തും മുറിവുകളുമുണ്ടായി. തല കാറിന്റെ ബോണറ്റിൽ ഇടിപ്പിച്ചതിനാല്‍ കാറിനും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വളരെ വേഗം അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് അബ്രഹാം, എ.എസ്.ഐ ബീന ആര്‍, സി.പി.ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























