ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ ഇ-20 പെട്രോളിൽ അപകടകരമായ അളവിൽ ക്ലോറൈഡും ഈർപ്പവും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ വാഹന ലോകത്ത് വലിയ ചർച്ചയാകുന്നു. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനം വ്യാപകമാക്കിയെങ്കിലും, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കൾ ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് രഹസ്യമായി ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചയുടൻ വാഹനങ്ങൾ നിശ്ചലമാകുന്ന അവസ്ഥയും, എൻജിൻ ഭാഗങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതും കാർ കമ്പനികളെയും വാഹന ഉടമകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളിൽ അനുവദനീയമായ പരിധിയേക്കാൾ എത്രയോ അധികം അളവിലാണ് ക്ലോറൈഡും ഈർപ്പവും കണ്ടെത്തിയിരിക്കുന്നത്. സർക്കാർ മാനദണ്ഡപ്രകാരം പെട്രോളിൽ 3 പി.പി.എം വരെയാണ് ക്ലോറൈഡ് അനുവദനീയമെങ്കിൽ, ചിലയിടങ്ങളിൽ ഇത് 570 പി.പി.എം വരെ ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നിശ്ചിത അളവിനേക്കാൾ നാലിരട്ടിയലധികം ഈർപ്പം ചില സംസ്ഥാനങ്ങളിലെ പെട്രോളിൽ കണ്ടെത്തിയതും വാഹനങ്ങളുടെ ഫ്യുവൽ ഇൻജക്ടറുകളെയും പമ്പുകളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് 1 പി.പി.എമ്മിൽ താഴെ മാത്രം ക്ലോറൈഡ് സഹിഷ്ണുതയുള്ള എൻജിനുകളിലേക്ക് ഇത്തരം നിലവാരമില്ലാത്ത ഇന്ധനം എത്തുമ്പോൾ അത് പെട്ടെന്ന് തന്നെ തകരാറുകൾക്ക് കാരണമാകുന്നു.
പുറത്തുവന്ന ഈ ഗുരുതര വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സർക്കാരിന് പരാതി നൽകുകയും പിന്നീട് ചില വടക്കൻ സംസ്ഥാനങ്ങളിലെ കണക്കുകളിൽ അവ്യക്തത ചൂണ്ടിക്കാട്ടി ഇത് പിൻവലിക്കുകയും ചെയ്തിരുന്നുവെങ്കിലും, വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇന്ധന സ്റ്റോറേജ് ടാങ്കുകളുടെയും പൈപ്പ്‌ലൈനുകളുടെയും കൃത്യമല്ലാത്ത പരിപാലനവും ഇന്ധനത്തിലെ രാസവ്യതിയാനങ്ങളുമാകാം ഈ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എഥനോൾ മിശ്രിതം പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ ഉപയോക്താക്കളുടെ വാഹനങ്ങളുടെ ആയുസ്സ് ഉറപ്പുവരുത്താൻ കർശനമായ ഇന്ധന ഗുണനിലവാര പരിശോധനകൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.






























