കാസർകോട് : പോളണ്ടിലെ ഇന്ത്യൻശബ്ദമായി കാസർകോട്ടുകാരി. കാസർകോട് സ്വദേശി മുഹമ്മദ് ഹബീബുള്ളയുടെ മകൾ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു. സെപ്റ്റംബർ ഒന്നിനാണ് ചുമതലയേറ്റത്. കാസർകോട് ഫോർട്ട് റോഡിൽ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ.
കേന്ദ്രസർക്കാരിന്റെ ഓവർസീസ് കമ്യൂണിക്കേഷൻസ് വകുപ്പിൽ ജോലി ലഭിച്ചതോടെ കാസർകോട്ടുനിന്ന് ഡൽഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. നഗ്മ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. സെയ്ന്റ് സ്റ്റീഫൻസ് കോളേജിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണേമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
1991 ൽ വിദേശകാര്യവകുപ്പിൽ കരിയർ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. പാരീസിൽ യുനെസ്കോയുടെ ഇന്ത്യൻ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ വാണിജ്യവിഭാഗത്തിന്റെ ചുമതല നഗ്മയ്ക്കായിരുന്നു. ടുണീഷ്യ, ബ്രൂെണ തുടങ്ങിയ രാജ്യങ്ങളിലും അംബാസിഡറായിരുന്നു. ഡൽഹിയിൽ അഭിഭാഷകനായ മാലിക്കാണ് ഭർത്താവ്.