റാന്നി : കുരുമ്പന്‍മൂഴി പനംകുടന്ത വനത്തില്‍ ജനവാസ മേഖലയോടു ചേര്‍ന്ന് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് കാട്ടുകൊമ്പനെ ചെങ്കുത്തായ കാട്ടില്‍ ചരിഞ്ഞതായി കണ്ടത്. ജനവാസ മേഖലയില്‍ ഇരുന്നൂറ് മീറ്റര്‍ അകലെയായിട്ടാണ് ആനയെ കണ്ടത്. ചെങ്കുത്തായ സ്ഥലത്തേക്ക് ആന മുകളില്‍ നിന്നും ഉരുണ്ടു വന്നതു പോലെയാണ് കിടക്കുന്നത്. ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ നിലയിലും കാല് മരത്തില്‍ തടഞ്ഞ നിലയിലുമാണ്.
കുരുമ്പന്‍ മൂഴിയില്‍ ജനവാസ മേഖലയില്‍ തുടർച്ചയായി ശല്യം ചെയ്തിരുന്ന ആനയാണെന്നാണ് നിഗമനം. 30 വയസ് പ്രായം തോന്നിക്കുന്ന ആനയുടെ ജഢത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനില്‍ നിന്നു അധികൃതരും വെച്ചൂച്ചിറ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോന്നിയില്‍ നിന്നും വനംവകുപ്പിന്‍റെ സര്‍ജന്‍ നാളെ പകല്‍ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്ത് വനത്തില്‍ തന്നെ ജഢം മറവു ചെയ്യും. നടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമെ ചരിയാനുണ്ടായ കാരണം വെളിപ്പെടുത്താനാകുവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം. ഷാജിമോന്‍ പറഞ്ഞു. എസ്.എഫ്.ഒ പി.എ നജിമോന്‍, സാബുമോന്‍,ബി.എഫ്.ഒ അക്ഷയ് ബാബു, പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് രാത്രി ക്യാമ്പു ചെയ്യുന്നുണ്ട്.






























