മലപ്പുറം : കത്വവ ഫണ്ട് തട്ടിപ്പ് പരാതിയിൽ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് പരാതി.
യൂസഫ് പടനിലം ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത് പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പിനായി പണം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചത്. പിന്നാലെ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർമാരാണ് കേസ് നടത്തുന്നതെന്നും അഭിഭാഷക ദീപിക സിംഗ് രജാവത്ത് പ്രതികരിക്കുകയുണ്ടായി.
അതേസമയം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമ സഹായവും ലഭിച്ചിരുന്നുവെന്ന് കത്വവ കേസിലെ ഇരയുടെ കുടുംബം പറഞ്ഞു. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും പിതാവ് പ്രതികരിച്ചു. അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചുവെന്ന യൂത്ത് ലീഗ് വാദം കുടുംബം ശരിവെച്ചു.