നൂറനാട്:കടുത്ത അന്ധവിശ്വാസികളായ പ്രതികള്‍ ദൈവപ്രീതിക്കായി ഇരകളെ ബലി നല്‍കാന്‍ സാധ്യത;കറ്റാനം ദുര്‍മന്ത്രവാദക്കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട കറ്റാനം ദുര്‍മന്ത്രവാദക്കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗൗരവകരമായ ആരോപണങ്ങള്‍. കടുത്ത അന്ധവിശ്വാസികളായ പ്രതികള്‍ ദൈവപ്രീതിക്കായി ഇരകളെ ബലി നല്‍കാന്‍ സാധ്യതയുണ്ടെന്നും നേരത്തേ ആരെയെങ്കിലും ഈ രീതിയില്‍ ചെയ്തിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരപീഡനമാണ്. ഇലന്തൂരിലെ നരബലി മാധ്യമങ്ങളില്‍ നിറയുമ്ബോഴാണ് അതീവ ധൈര്യത്തോടെ പ്രതികള്‍ യുവതിക്ക് നേരെ അതിക്രമത്തിന് മുതിര്‍ന്നത്. ഇവര്‍ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനവും സംശയിക്കുന്നു.
കരുനാഗപ്പള്ളി, പുനലൂര്‍, ആദിക്കാട്ടുകുളങ്ങര, പഴകുളം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ ചില സിദ്ധന്മാര്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ഇവരുടെ വാഗ്‌ധോരണിയില്‍ മയങ്ങിയാണ് പലരും ദുര്‍മന്ത്രവാദത്തിന് ഇരകളായി മാറുന്നത്. ഇവിടെ യുവതിക്ക് വിദ്യാഭ്യാസമുള്ളതിനാലാണ് മന്ത്രവാദം ഏശാതെ പോയത്.കേസില്‍ യുവതിയുടെ ഭര്‍ത്താവ് കറ്റാനം ഭരണിക്കാവ് പുതുവച്ചാല്‍ തറയില്‍ വീട്ടില്‍ അനീഷ(34), പുനലൂര്‍ തിങ്കള്‍ കരിക്കംചന്ദനക്കാവ് മുറിയില്‍ ബി എം ജി സ്‌കൂളിന് സമീപം ബിലാല്‍ മന്‍സിലില്‍ സുലൈമാന്‍(52), അനീഷിന്റെ ബന്ധുക്കളായ താമരക്കുളം മേക്കുംമുറിയില്‍ സൗമ്യ ഭവനത്തില്‍ ഷിബു (31), ഭാര്യ ഷാഹിന(23), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീന്‍ മന്‍സില്‍ അന്‍വര്‍ ഹുസൈന്‍(23), സഹോദരന്‍ ഇമാമുദ്ദീന്‍ (35) എന്നിവരാണ് പ്രതികള്‍.
കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കാരിയുടെ നേര്‍ക്ക് പ്രതികളുടെ പരാക്രമം തുടങ്ങിയത്. ഒന്നു മുതല്‍ നാലു വരെ പ്രതികളാണ് ആദ്യം മന്ത്രവാദത്തിന് ചെന്നത്. വിവാഹ മോചിതയായ യുവതി അടുത്ത കാലത്താണ് അനീഷിനെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് അനീഷിന്റെ പെരുമാറ്റത്തില്‍ വിചിത്രമായ പല കാര്യങ്ങളും കണ്ടത്. മന്ത്രം ജപിച്ചാണ് ഇയാള്‍ വീട്ടില്‍ നടന്നത്. ഭാര്യയുടെ ചുറ്റിനും നടന്ന് എന്തൊക്കെയോ മന്ത്രിച്ചു. ഭയന്നു പോയ യുവതി ഇയാളില്‍ നിന്ന് അകന്നു. അതോടെ യുവതിയുടെ മേല്‍ ജിന്ന് കടന്നു കൂടിയതായി അനീഷ് ഉറപ്പിച്ചു. അതിനുള്ള പരിഹാരക്രിയകളമായിട്ടാണ് രണ്ടു മുതല്‍ നാലു വരെ പ്രതികള്‍ എത്തിയത്.
യുവതിയെ ബലം പ്രയോഗിച്ച് ആഭിചാര കര്‍മങ്ങള്‍ക്ക് വിധേയമാക്കാന്‍ ശ്രമം നടന്നു. ഇവരുടെ ആക്രമണത്തില്‍ യുവതിക്ക് കാല്‍മുട്ടിനും ശരീരമാകെയും മര്‍ദിച്ചു. കൊല്ലണമെന്നുള്ള രീതിയിലായിരുന്നു പ്രതികളുടെ ആക്രമണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. പരുക്കേറ്റ യുവതിയെ കാറില്‍ കയറ്റി താമരക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാനാണെന്ന് പറഞ്ഞ് കാറില്‍ കയറ്റി. നാലാം പ്രതിയുടെ താമരക്കുളത്തെ വീട്ടിലേക്കാണ് കൊണ്ടു പോയത്. യുവതി കാറില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ശരീരത്ത് വെള്ളം കോരി ഒഴിച്ചു. കൈയില്‍ ചരട് കെട്ടി. മൂന്നാം പ്രതി തുള്ളിക്കൊണ്ടു വന്ന് യുവതിയുടെ മുഖം അടിച്ചു തകര്‍ത്തു.
ഇന്നലെ രാവിലെയാണ് യുവതി നൂറനാട് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി അറിയിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ മുഴുവന്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. ആദിക്കാട്ട് കുളങ്ങരയില്‍ തമ്ബടിച്ചിരിക്കുകയായിരുന്നു പ്രതികള്‍ മുഴുവന്‍. എല്ലാവരെയും ഉച്ചയ്ക്ക് രണ്ടരയോടെ തൂത്തു പെറുക്കി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. സുലൈമാന്‍ എന്ന സിദ്ധന്‍ ബലി അടക്കം നടത്തിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സമീപവാസികള്‍ ആരെങ്കിലും ചോദ്യംചെയ്താല്‍ യുവതിക്ക് ഭ്രാന്താണെന്നാണ് ഇവര്‍ പറഞ്ഞ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്.ഇവര്‍ ആദ്യം താമസിച്ചിരുന്ന വീടുകള്‍ മാറി ഇപ്പോള്‍ ആദിക്കാട്ടുകുളങ്ങര യില്‍ ഒരു വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. റബര്‍ തോട്ടത്തിന് നടുവിലുള്ള വീടായിരുന്നതിനാല്‍ അവിടെ നടക്കുന്ന യാതൊരു സംഭവവും പുറം ലോകം അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ തവണ ദുര്‍മന്ത്രവാദം നടത്താനായി വന്നപ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്.ആദ്യ പ്രാവശ്യം ദുര്‍മന്ത്രവാദം നടത്തിയപ്പോള്‍ ഒരു വാളു വച്ച്
മുറിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് യുവതി പോലീസിനെ അറിയിച്ചു.
രണ്ടാമത്തെ തവണ മറ്റൊരു സ്ഥലത്ത് കൊണ്ടു പോവുകയും അവിടുള്ള ഒരു വീട്ടില്‍ വച്ച് ഇവര്‍ എല്ലാവരും ചേര്‍ന്ന് മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു.
അന്ധവിശ്വാസികളായ പ്രതികള്‍ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ട് എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് ആയതിനു പരിഹാരമായി ദുര്‍മന്ത്രവാദം ചെയ്യുക പതിവായിരുന്നുവെന്ന് നൂറനാട് എസ്.എച്ച്.ഓ പി. ശ്രീജിത്ത് അറിയിച്ചു. അന്വേഷണസംഘത്തില്‍എസ്.ഐമാരായ രാജേഷ് കുമാര്‍, നിധീഷ്, രാജീവ്, ജൂനിയര്‍ എസ്.ഐ ദീപു പിള്ള, എ.എസ്.ഐ പുഷ്പന്‍, സി.പി.ഓമാരായ ശ്രീകല, പ്രസന്ന, രതീഷ്, അരുണ്‍, സന്തോഷ് , രാജീവ് എന്നിവര്‍ ഉണ്ടായിരുന്നു.
































