ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ പോലീസിന്റെ പിടിയിലായി. 2026 ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച 22-കാരനായ ഈ മിഡ്ഫീൽഡറുടെ ശരീരത്തിൽ കോക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച രാത്രി സിഡ്‌നിയിലെ ആൻസാക് പാലത്തിൽ വെച്ച് രണ്ടുതവണയാണ് പോലീസിന് വോൾപാറ്റോയെ തടഞ്ഞുനിർത്തേണ്ടി വന്നത്. ആദ്യം രാത്രി 11:05-ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 94 കിലോമീറ്റർ വേഗതയിൽ പോയതിനാണ് താരത്തെ പിടികൂടിയത്.
തുടർന്ന് നടത്തിയ ശ്വാസപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം അതേ പാതയിൽ മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച വോൾപാറ്റോയെ പോലീസ് വീണ്ടും തടഞ്ഞു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ മയക്കുമരുന്നായ കോക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിയമലംഘനത്തെത്തുടർന്ന് താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കി. പിഴയടക്കമുള്ള മറ്റ് നിയമനടപടികൾക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി താരത്തിന്റെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.






























