പത്തനംതിട്ട : ഭിന്നിപ്പിന്റേയും വേർതിരിവിന്റെതുമായ വർത്തമാന കാലത്ത് കൂട്ടായ്മകളും കൂടിച്ചേരലുകളും ഒരുമയുടെ സന്ദേശം പരത്തുമെന്ന് പ്രശസ്ത ചലിച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ വാർഷിക ആഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. വിവിധ മത, ജാതി വിഭാഗങ്ങൾ തമ്മിൽ ശത്രുതയും ഭിന്നിപ്പും വർദ്ധിച്ചു കൊണ്ടിരിക്കുയാണ്. എല്ലാം വെട്ടിപ്പിടിക്കുവാനും എതിരാളികൾക്കുമേൽ ആധിപത്യം സ്ഥാപിക്കുവാനുമുള്ള മനുഷ്യന്റെ ത്വരക്ക് ആദിമ മനുഷ്യ കാലത്തോളം ചരിത്രമുണ്ട്. സാമൂഹികമായും സാസ്കാരികമായും ഉയർച്ച കൈവരിച്ചു എന്നവകാശപ്പെടുന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽപ്പോലും നാം പെരുമാറുന്നത് സംസ്കാര ശൂന്യരായിട്ടാണെന്ന് അദ്ദഹം പറഞ്ഞു.
എല്ലാ തലത്തിലുമുള്ള ഭിന്ന സ്വരങ്ങൾ സമുന്നയിപ്പിച്ച് പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയുംമുന്നോട്ട് പോകുമ്പോഴാണ് ഒരു ജനത സാസ്കാര സമ്പന്നരാകുന്നതെന്ന് കവിയൂർ ശിവപ്രസാദ് പറഞ്ഞു. കോളേജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റുകൂടിയായ പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപനും കോളേജ് റസിഡന്റ് മാനേജരുമായ കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ.ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി.
കേരളാ തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ.ഷെയ്ക് പരീത് ഐ.എ.എസ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും മുതിർന്ന അലുമ്നി അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് സാമുവൽ കിഴക്കുപുറം, ട്രഷറർ ഡോ.സുനിൽ ജേക്കബ്, ജനറൽ സെക്രട്ടറി ഡോ.പി.റ്റി അനു, സെക്രട്ടറി ഷാജി മഠത്തിലേത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ, സംവാദം, സ്നേഹവിരുന്ന് എന്നിവയും പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.
കോളേജ് അലുമ്നി അസോസിയേഷൻ അംഗങ്ങൾ, കേരളത്തിലും വിദേശ രാജ്യങ്ങളിലുമുള്ള അലുമ്നി ചാപ്റ്റർ പ്രതിനിധികൾ കുടുംബാംഗങ്ങൾ എന്നിവർ വാർഷിക ആഘോഷങ്ങളിലും കുടുംബ സംഗമത്തിലും പങ്കെടുത്തു.