കോന്നി: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 2 ന് കയാക്കിംങ് മത്സരം നടക്കുന്നതോടെ കോന്നിയും സീതത്തോട് ഗ്രാമവും ചരിത്രത്തിൻ്റെ ഭാഗമാകും. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമാകാൻ പോകുന്ന മത്സരമാണ് കക്കാട്ടാറിൽ നടക്കുക. വള്ളംകളിയും കുട്ടവഞ്ചിയും ഒക്കെ കണ്ട ജനതയ്ക്ക് കയാക്കിംങ് പുത്തൻ അനുഭവമാകും. കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകൾ വെള്ളത്തിനു മുകളിലൂടെ തുഴഞ്ഞുള്ള മത്സരമാണ് കയാക്കിങ്. ഇതിന് കാനോയിംഗിനോട് സാമ്യമുണ്ട്. കേരളത്തിൽ തുഷാരഗിരിയിൽ മാത്രമാണ് കയാക്കിംങ് മത്സരം നടന്നു വരുന്നത്. വടക്കൻ ആർട്ടിക് പ്രദേശങ്ങളിലെ എസ്‌കിമോകളാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കയാക്കുകൾ നിർമിച്ചത്.
കയാക്കിന്റെ ഫ്രെയിം നിർമ്മിക്കാൻ അവർ തടിയും ചിലപ്പോൾ തിമിംഗിലത്തിന്റെ അസ്ഥികൂടവും ഉപയോഗിച്ചു. വേട്ടയാടലിനും മീൻപിടുത്തത്തിനുമായിരുന്നു അവർ കയാക്ക് നിർമിച്ചത്. എസ്‌കിമോകളുടെ ഭാഷയിൽ കയാക്ക് എന്ന വാക്കിന്റെ അർത്ഥം “വേട്ടക്കാരന്റെ ബോട്ട്” എന്നാണ്. 1950 കളിൽ ഫൈബർ ഗ്ലാസ്സ് കയാക്കുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. പിന്നീട് പി.വി.സി രൂപത്തിലുള്ള കയാക്കുകൾ പ്രചാരത്തിലായി. 1970 കളിൽ യുഎസിൽ ഒരു മുഖ്യധാരാ ജനപ്രിയ കായിക ഇനമായി കയാക്കിംഗ് പുരോഗമിച്ചു. ഇപ്പോൾ പത്തിലധികം വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഒളിമ്പിക്സിൽ നടത്തപ്പെടുന്നുണ്ട്.
2 വർഷം മുൻപുതന്നെ സീതത്തോട് കക്കാട്ടാറിൽ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ കയാക്കിംങ് സാധ്യതകൾ വിദഗ്ദ്ധരെ എത്തിച്ച് പരിശോധിച്ചിരുന്നു. സാഹസിക ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായിരുന്നു ഇത്. അന്ന് സീതത്തോട്ടിലെത്തിയ പ്രമുഖ കയാക്കർമാർ കയാക്കിംങിന് ഏറ്റവും അനുകൂലമായ സ്ഥലമാണ് കക്കാട്ടാറ് എന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് നടന്ന നിരന്തര ആലോചനകളും ഇടപെടലുകളുമാണ് ഇപ്പോൾ കയാക്കിംങ് ഫെസ്റ്റിന് വഴിതെളിച്ചത്. കരിയാട്ടത്തിൻ്റെ ഭാഗമായി നടത്തുന്ന മുൻ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥമുള്ള അന്താരാഷ്ട്ര കയാക്കിംഗ് ഫെസ്റ്റ് മലയോര നാടിന് ഉത്സവമായി മാറുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സീതത്തോട്ടിൽ കയാക്കിംങ് പരിശീലനം നേടുന്നതിനുള്ള സ്ഥിരം സംവിധാനമൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു.






























