ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കായംകുളം മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റില്‍ നഗരസഭയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം തുടങ്ങി. നഗരസഭയിലെ മാര്‍ക്കറ്റും, വ്യാപാരിയുടെ വീടും സ്ഥിതിചെയ്യുന്ന നാലും ഒമ്പതും വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇയാള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന മകള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബത്തിനൊപ്പം ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 55 ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.
ഡോക്ടര്‍മാരുള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ പോയത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരാണിവര്‍. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കായംകുളത്ത് മാര്‍ക്കറ്റില്‍ പച്ചക്കറിയുമായി വന്ന അന്യസംസ്ഥാന ലോറി ജീവനക്കാരില്‍ നിന്നാകാം രോഗ ബാധയുണ്ടായതെന്നാണ് നിഗമനം. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇവരുടെ സാമ്പിള്‍ ഇന്ന് തന്നെ ശേഖരിക്കും. രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഐ.സി.യു അടച്ചു പൂട്ടി.
ഇയാളുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. വെന്റിലേറ്ററില്‍ കഴിയുന്ന ഇയാളുടെ ജീവന്‍ രക്ഷിക്കാനായി പ്ലാസ്മ ചികിത്സ ആരംഭിച്ചു. ജില്ലയില്‍ ആദ്യമായാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. എന്നാല്‍, ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളുടെ റൂട്ട്മാപ്പ് തയ്യാറാക്കാന്‍ കഴിയാത്തതും ആശങ്കയാണ്. ഓര്‍മ്മക്കുറവുള്ളതിനാല്‍ ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകുന്നില്ല.