കായംകുളം : കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. നിലവിലെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി ഡിജിപിയെ നേരിൽ കണ്ട് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. കേസ് അന്വേഷിക്കാൻ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കാൻ ആലപ്പുഴ എസ്പിക്ക് ഡിജിപി നിർദേശം നൽകി. അന്വേഷണത്തിൽ യാതൊരുവിധ വീഴ്ചയും പാടില്ലെന്നും അദ്ദേഹം കർശനമായി അറിയിച്ചിട്ടുണ്ട്. നിലവിൽ കായംകുളം ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും ആദ്യഘട്ടത്തിൽ കായംകുളം പോലീസ് സ്വീകരിച്ച നടപടികൾ തൃപ്തികരമല്ലെന്ന് യുവതി ആരോപിച്ചു.
പ്രതിയായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിന്റെ സ്വാധീനത്തിന് പോലീസ് വഴങ്ങുന്നുവെന്നും, കൃത്യസമയത്ത് വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ലെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി പിൻവലിക്കാൻ പ്രതിയുടെ സുഹൃത്തുക്കൾ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വെച്ചുണ്ടായ ഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ക്രൂരമായ അനുഭവം ഉണ്ടായത്.
രക്ഷാപ്രവർത്തകനായി എത്തിയ സിനിൽ സവാദ് വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. ആശുപത്രി രേഖകളിൽ ലൈംഗികാതിക്രമം നടന്നതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടും പോലീസ് നടപടികൾ വൈകിയതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥയെ നിശ്ചയിക്കുന്നതോടെ കേസിൽ കുറ്റമറ്റ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് യുവതിയും കുടുംബവും.





























