കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പ്രതിയായ സിനിൽ സബാദിനെ കോടതിയിൽ ഹാജരാകാനുള്ള രേഖ നൽകിയാണ് വിട്ടയച്ചതെന്നും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ആലപ്പുഴ സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ജില്ല പോലീസ് സൂപ്രണ്ട്, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സിനിലിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് സിനിലിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതിക്കെതിരെ ലൈംഗികാതിക്രമ കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് അടക്കം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ വാദം. അപകടം നടന്നത് ഏപ്രില്‍ നാലിന് രാത്രി 12.45 എന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കായംകുളം കെപിഎസി ജംഗ്ഷനില്‍ അപകടം നടന്നത് 9.30നാണെന്നാണ്. മൂന്നു മണിക്കൂറിന് ശേഷം ലഭിച്ച വിവരത്തില്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്.





























