കായംകുളം: കായംകുളത്ത് ബി.ഡി.ജെ.എസുമായുള്ള കൂട്ടുകെട്ടിനെച്ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. സുഭാഷ് വാസു വിഭാഗം ബി.ഡി.ജെ.എസ് നേതാവിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കുന്നതാണ് വിവാദമായിരിക്കുന്നത്.
അവിഭക്ത ബി.ഡി.ജെ.എസ് ജില്ല ട്രഷററും സുഭാഷ് വാസു വിഭാഗം സംസ്ഥാന കമ്മിറ്റി അംഗവുമായ റെജി മാവനാലാണ് നഗരസഭ 41ാം വാര്‍ഡില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നത്. 2010ല്‍ ഇതേ വാര്‍ഡില്‍ ഇടതു സ്വതന്ത്രനായി വിജയിച്ച ഇദ്ദേഹം കൗണ്‍സില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പു തന്നെ ബി.ഡി.ജെ.എസിലേക്ക് ചുവട് മാറ്റുകയായിരുന്നു.
2015ല്‍ ഇതേ വാര്‍ഡില്‍നിന്ന് ബി.ജെ.പി പ്രതിനിധിയാണ് വിജയിച്ചത്. റെജി മാവനാലിന്റെ ഇടപെടലാണ് ബി.ജെ.പിക്ക് അട്ടിമറിജയം സമ്മാനിക്കാന്‍ കാരണമാക്കിയത്. ഇത്തവണ പാര്‍ട്ടി നേരിട്ട് മത്സരിച്ച് ശക്തി തെളിയിക്കണമെന്നായിരുന്നു സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടെ പൊതുനിര്‍ദേശം.
എന്നാല്‍, അതിനെയെല്ലാം അവഗണിച്ചാണ് ചില നേതാക്കളുടെ താല്പര്യപ്രകാരം ബി.ഡി.ജെ.എസുകാരന് അവസരം ഒരുക്കിയതെന്നാണ് ആക്ഷേപം. ഇടതു സ്ഥാനാര്ഥിയാക്കിയതിനുശേഷവും സുഭാഷ് വാസുവിന്റെ വീട്ടില്‍ നടന്ന ബി.ഡി.ജെ.എസ് സംസ്ഥാന പുനഃസംഘടന കമ്മിറ്റിയില്‍ റെജി സംബന്ധിച്ചതോടെ സി.പി.എം നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി.
പ്രതിഷേധമുയര്‍ത്തിയ പ്രാദേശിക ഘടകത്തിനു മതിയായ വിശദീകരണം നല്കാന് കഴിയാതെ നേതാക്കള്‍ക്ക് പിന്മാറേണ്ടി വന്നതായും അറിയുന്നു. ഇത്തരം സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന ചര്‍ച്ചയും ബ്രാഞ്ചുകളില്‍ ഉയര്‍ന്നതായി അറിയുന്നു. പക്ഷേ, തല്‍ക്കാലത്തേക്ക് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശരികേടുണ്ടെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് തീരുമാനം അംഗീകരിക്കണമെന്ന തരത്തിലാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതെന്ന് പറയുന്നു. സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് അറിയുന്നത്.































