കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ഉപ്പള മൊഗർ സ്വദേശി മുഹമ്മദ് സുഹൈലിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റൊരു പ്രതിയായ തളങ്കര ബാങ്കോട്ടെ മുഹമ്മദ് ലിസാൻ അലിയെ (32) കർണാടക മടിക്കേരി കുശാൽനഗറിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. തായ്‌ലാൻഡ് കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിലെ മുഖ്യസൂത്രധാരനാണ് ഡൽഹിയിൽ അറസ്റ്റിലായ സുഹൈലെന്നാണ് പോലീസ് പറയുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായ ഈ കേസിൽ, വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തായ്‌ലാൻഡിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പോലീസ് പ്രതിയെ പിടിച്ചത്. കാസർഗോട്ടെത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലിസാനലിയെ കാസർഗോഡ് സൈബർ സെല്ലിന്റെയും കർണാടക പോലീസിന്റെയും സഹായത്തോടെയാണ് പിടിച്ചത്. ഇവിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പോലീസെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു.
2024 സെപ്റ്റംബർ 20-ന് മഞ്ചേശ്വരം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഉപ്പള പത്വാടി കൊണ്ടക്കൂരിലെ അസ്‌കർ അലിയുടെ (28) ഇരുനില വീട്ടിൽനിന്ന് 3.5 കിലോഗ്രാം എംഡിഎംഎ, 96 ഗ്രാം കൊക്കെയ്ൻ, 642 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടികൂടിയിരുന്നു. രണ്ടുകോടി രൂപയലധികം വിലമതിക്കുന്നതായിരുന്നു ഈ ലഹരിശേഖരം. ഈ കേസിൽ വീട്ടുടമ അസ്‌കറലിയുൾപ്പടെ മൂന്നുപേരെ കാസർകോട് ഡിവൈ.എസ്.പി.യായിരുന്ന സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജിന്റെ മേൽനോട്ടത്തിൽ എ.എസ്.പി. അച്യുത് അശോകിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ മുഹമ്മദ് സുഹൈലിനെ പിടിച്ച പോലീസ് സംഘത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ പി.കെ. ജിജീഷ്, എ.എസ്.ഐ. സുധീർ ബാബു, സി.പി.ഒ. ഷജീഷ് എന്നിവരാണുണ്ടായിരുന്നത്. കർണാടകയിൽ ലിസാനലിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ. പ്രസാദ്, എ.എസ്.ഐ. സുധീർബാബു, എസ്.സി.പി.ഒ. ദീപക്, സി.പി.ഒ.മാരായ ഷജീഷ്, ഹരിപ്രസാദ് എന്നിവരുമുണ്ടായിരുന്നു.

































