കോട്ടയം : മുൻമന്ത്രി കെസി ജോസഫും ബെന്നി ബഹന്നാൻ എംപിയും ഉമ്മൻ ചാണ്ടിയെ ബാംഗ്ളൂരുവിൽ സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനും ടി സിദ്ധിക്കും അടക്കമുള്ളവർ വിട്ട എ ഗ്രൂപ്പിനെ ശിഥിലമാകാതെ സംരക്ഷിക്കുന്നതിനു ഉമ്മൻ ചാണ്ടിയുടെ ആശിർവാദം വാങ്ങുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. കെ ബാബു, എം എം ഹസൻ, പിസി വിഷ്ണുനാഥ്, എന്നിവർ എ ഗ്രൂപ്പിൽ ഉറച്ചു നിൽക്കുന്നു. ഷാഫി പറമ്പിൽ എ ഗ്രൂപ്പ് നേതൃത്വത്തിലേയ്ക്ക് കടന്നു വന്നതും ഗ്രൂപ്പിനു ശക്തിപകരുന്നുണ്ട്. ടി സിദ്ധിക്ക് ഗ്രൂപ്പ് വിട്ട ഒഴിവിലേക്ക് സംസ്ഥാനം മുഴുവനും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഓടിനടക്കാൻ ഷാഫിയെയും ഗ്രൂപ്പ് ചുമതലപ്പെടുത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം തിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത് കൊണ്ട് ചിത്രത്തിലേക്ക് മടങ്ങി വരാൻ ആണ് ഇവരുടെ തീരുമാനം.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനവും മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പ് നോമിനികൾക്കായിരുന്നു ലഭിച്ചിരുന്നത്, പക്ഷേ അത് ധാരണയിൽ കൂടി ആയിരുന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എന്ത് വില നൽകിയും പിടിച്ചെടുക്കും എന്ന് എ ഗ്രൂപ്പ് സൂചിപ്പിക്കുന്നു. കോട്ടയം ജില്ലയിൽ മുൻപ് എ ഗ്രൂപ്പിൽ ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, തോമസ് കല്ലാടൻ, ഫിൽസൻ മാത്യൂസ്, ചിന്തു കുര്യൻ, അടക്കമുള്ള പലരും ഗ്രൂപ്പ് വിട്ടു പുതിയ ഗ്രൂപ്പുകളിൽ അഭയം പ്രാപിച്ച സാഹചര്യത്തിൽ എ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്ഥരായ കെസി ജോസഫിനെയും ബെന്നി ബഹന്നാനെയും ഏൽപ്പിച്ചു എന്നാണ് സൂചന. ഇതിനു പിന്നാലെ ബെന്നി ബഹനാനും ഉമ്മൻചാണ്ടിയും കെസി ജോസഫും അടക്കമുള്ളവരുടെ പഴയ ഫോട്ടോകൾ ഉമ്മൻ ചാണ്ടി ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുമുണ്ട്.





























