കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം വിശ്വസനീയമല്ല. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണുണ്ടായതെന്ന് കെ സി വേണുഗോപാൽ ചോദിക്കുന്നു. അസാധാരണമായ ഉദ്യോഗസ്ഥരുടെ നടപടി സംശയാസ്പദമാണ്. പൂര്‍ണ്ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത്. സ്‌ട്രോങ് റൂമിന് കര്‍ശന സുരക്ഷ ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഉണ്ടായ ഗുരുതര വീഴ്ചകൂടിയാണിത്. ഇതിന് നേതൃത്വം നല്‍കിയ റിട്ടേണിംഗ് ഓഫീസറെ അടിയന്തരമായി പുറത്താക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണോയിതെന്ന് സംശയമുണ്ടെന്നും എല്‍ഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് കൃത്രിമത്വം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കെ സി ആരോപിച്ചു. അട്ടിമറി സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്‍ ദിവസം വരെ സംസ്ഥാനത്തെ എല്ലാ സ്‌ട്രോങ് റൂമിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.





























