കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ. മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വേണുഗോപാൽ ചോദിച്ചു. ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീൽ നടത്തികൊണ്ടിരിക്കുകയാണ്. വ്യക്തമായ സൂചനകൾ നൽകിയാണ് തങ്ങൾ ആരോപണം ഉന്നയിക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ആര് വിശ്വസിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം മയിൽപ്പീലി തല്ലാണെന്ന് പറഞ്ഞ അദ്ദേഹം വർഗീയ സംഘടനയുമായി കോൺഗ്രസ് ബന്ധപ്പെടാറില്ലെന്നും പറഞ്ഞു. ചോദ്യം ചോദിക്കാൻപോലും അനുവദിക്കാത്ത ആളാണ് മുഖ്യമന്ത്രി. പാർട്ടി പ്രവർത്തകരോട് വീട്ടിൽ പോയി ചോദിക്കാൻ പറയും. മാധ്യമപ്രവർത്തകരോട് പുറത്തുപോകാൻ പറയും. ഈ അസഹിഷ്ണുതയുള്ള ആളാണ് കേരളത്തെ നയിക്കാൻ പോകുന്നുവെന്ന് പറയുന്നത്. ജനം മുഴുവൻ എതിരാണെന്ന് മനസിലാക്കിയതിലെ അസഹിഷ്ണുതയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.





























