ന്യൂഡൽഹി : ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ തയാറെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ബി.ജെ.പിയെ തടയുക എന്നത് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പ്രഖ്യാപിത ലക്ഷ്യമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. പാലക്കാട് നഗരസഭയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ശ്രമിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. പാലക്കാട് നഗരസഭയുമായി ബന്ധപ്പെട്ട് കാര്യം പാലക്കാട് ഡി.സി.സി ശനിയാഴ്ച പ്രഖ്യാപിച്ചതാണ്. എവിടെയൊക്കെ ബി.ജെ.പിയെ തടയാൻ സാധിക്കുമോ അവിടെയെല്ലാം തടയും.
അതിന് അധികാരം പങ്കിടാൻ പോകുന്നില്ലെന്ന് കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹാട്രിക് വിജയം പ്രതീക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാത്തതിൽ ബി.ജെ.പിക്ക് കടുത്ത നിരാശയാണ്. യു.ഡി.എഫ്, എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷമായ 27 സീറ്റിലെത്താതെ 25 വാർഡുകളിൽ വിജയിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 സീറ്റിൽ നിന്ന് അഞ്ച് സീറ്റ് വർധിച്ച് 17ൽ യു.ഡി.എഫും ആറ് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് കുതിച്ച് എൽ.ഡി.എഫും നേട്ടം കൊയ്തു. എൽ.ഡി.എഫ് പിന്തുണച്ച യു.ഡി.എഫ് വിമതരടക്കം മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു.





























