തെലുങ്കാന : ഇടയിൽ തല്ലിയ പാമ്പിന് ലക്ഷ്യസ്ഥാനത്ത് തന്നെ തല്ലു കിട്ടി എന്ന ചൊല്ല് പൊതുവേ നാം ഉപയോഗിക്കാറുള്ളതാണ്. തെലങ്കാന മുഖ്യമന്ത്രി കെ എസ്ആറിന്റെ കാര്യത്തിൽ ഇത് യാഥാർത്ഥ്യമായി. കേന്ദ്രത്തിനെതിരെ പോരാടണം എന്നതിലുപരി പ്രധാനമന്ത്രി കസേര അലങ്കരിക്കണം എന്ന മോഹംപേറി നടന്ന ആൾക്ക് അതിമോഹം ആപത്തായി ഫലിച്ചിരിക്കുകയാണ്. ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിന് മുൻപ് തന്നെ പ്രാദേശിക പാർട്ടിയായിരുന്ന ടി ആർ എസിനെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബിആർഎസ് ആക്കി മാറ്റി. തെലങ്കാനയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒരു ദേശീയ പാർട്ടിയാക്കി ടി ആർ എസിനെ മാറ്റുക എന്നതായിരുന്നു കെസിആറിന്റെ ഉദ്ദേശം. ഡൽഹിയിൽ മാത്രം ഒതുങ്ങി നിന്ന ശേഷം പഞ്ചാബ് പിടിച്ചെടുത്ത അരവിന്ദ് കേജരിവാളിന്റെ മാതൃകയായിരുന്നു അതിമോഹം കൊണ്ട് കെ സി ആർ പിന്തുടർന്നത്. എന്നാൽ ഈ മോഹങ്ങളൊക്കെയും മുളയിൽ തന്നെ നശിച്ചു എന്നതാണ് കെ സി ആറിന് ഇപ്പോൾ വൻ തിരിച്ചടി ആയിരിക്കുന്നത്.
കെ സി ആറിനു കോൺഗ്രസിനോടുള്ള വിരോധം പണ്ടുമുതലേ പ്രകടമാണ്. ബിജെപി ലക്ഷ്യം വെക്കുന്നത് കോൺഗ്രസ് മുക്ത ഭാരതം ആണെങ്കിൽ കെ സി ആർ ലക്ഷം വെക്കുന്നതും ഇതുതന്നെയാണ്. രണ്ട് കക്ഷികളുടെ ലക്ഷ്യം ഒന്നാകുമ്പോൾ ഏതു സമയവും കെ സി ആർ ബിജെപിയുടെ കൂട്ടിൽ അകപ്പെട്ടേക്കാം. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ കെ സി ആർ നേരിൽ കണ്ടതും ഒരു സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ്. കോൺഗ്രസുമായി ഒരിക്കലും ഒത്തുപോകാത്ത ആം ആദ്മി പാർട്ടി, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവരുമായി ചേർന്ന് കൈകോർക്കുവാനും ബി ആർ എസ് പദ്ധതിയിടുന്നു. ഇങ്ങനെ ചില കരുക്കൾ നീക്കുമ്പോഴാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ രംഗപ്രവേശനം. എൻഡിഎ പിന്തുണയോടുകൂടി മുഖ്യമന്ത്രിയായ ഒരു വ്യക്തി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ രാജി വെച്ചതിനുശേഷം പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ എൻഡിഎയോട് ശത്രുത മനോഭാവം ഉടലെടുക്കുന്നു. ഇതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കാൻ തയ്യാറല്ലെങ്കിലും എൻഡിഎ യെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ട് മറ്റ് പ്രതിപക്ഷ കക്ഷികളുമായി ഒരു ഐക്യം അദ്ദേഹം പ്രഖ്യാപിക്കുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടു ഒരു ഐക്യം തന്നെ അദ്ദേഹം വിളംബരം ചെയ്യുന്നു.
ഏവരും എഴുതി തള്ളിയ പാർട്ടി എന്ന് തന്നെ വേണമെങ്കിൽ കോൺഗ്രസിനെ പറയാം. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന് പിന്തുണ കുറഞ്ഞു വന്നപ്പോഴാണ് ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിന് ഒരു പുത്തൻ ഉണർവ് ലഭിക്കുന്നത്. ഈ യാത്രയിൽ രാഹുൽ ഗാന്ധി ബിജെപി സർക്കാരിനെതിരെ ഒരു വാക്കുപോലും ഉന്നയിക്കുന്നില്ല എന്ന് കാണിച്ച് കേരളത്തിലെ സിപിഎം ഉൾപ്പെടെ വിമർശനങ്ങൾ ഉന്നയിച്ചു. എന്നാൽ ഭരണപക്ഷത്തെ കടന്ന് ആക്രമിച്ചുകൊണ്ട് യാത്ര ഒരു പ്രഹസനമാക്കി മാറ്റാതെ എല്ലാ സ്ഥലങ്ങളിലും മുതിർന്ന നേതാക്കളെയും സാധാരണക്കാരെയും ബുദ്ധിജീവികളെയും കണ്ട് ആശയങ്ങൾ പങ്കുവെച്ച് പ്രശ്നങ്ങൾ മനസ്സിലാക്കി യാത്ര ഒരു വൻ വിജയമാക്കി തീർക്കുവാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. ഇതേ തുടർന്ന് കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയവും നേടി. കോൺഗ്രസിനെ ഒഴിവാക്കി ഒരു സഖ്യം രൂപീകരിക്കുക എന്നത് മറ്റു പാർട്ടികൾക്ക് ചിന്തിക്കുവാൻ പോലും സാധിക്കാത്ത നിലയിൽ ആയി.
ബിജെപിക്ക് എതിരെ ഒരു പ്രതിപക്ഷ ഐക്യം സാധ്യമാക്കുക എന്ന് ഏറ്റവും ആദ്യം ചിന്തിച്ചത് ശരദ് പവാർ ആയിരുന്നു. എന്നാൽ പ്രായാധിക്യം മൂലം തന്റെ ലക്ഷ്യങ്ങളിൽ നിന്ന് ശരദ് പവാറിന് പിന്മാറേണ്ടി വന്നപ്പോൾ ആ കുപ്പായം നിതീഷ് കുമാർ അണിയുകയായിരുന്നു. പ്രതിപക്ഷ ഐക്യത്തിനെതിരെ ബിജെപി ശക്തമായ വിമർശനങ്ങൾ ആണ് ഉന്നയിക്കുന്നത്. ഇത് അവരുടെ ഭയത്തെത്തന്നെയാണ് തുറന്നു കാട്ടുന്നത്. ബിജെപിക്ക് എതിരെ നിൽക്കുക എന്നാൽ ഒരു സ്ഥാനാർത്ഥിയെ മാത്രം നിർത്തുക എന്നതല്ല പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ അവരവരുടെ സ്ഥാനാർത്ഥിയെ മുൻനിർത്തി വിജയം കാണുക എന്നതാണ് ഉദ്ദേശം. ഒറ്റക്കെട്ടായി വിജയിച്ചശേഷം ഒരുമിച്ച് കൈകോർത്ത് സഭയിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ 23ആം തീയതി പ്രതിപക്ഷ യോഗം നടന്നത്. നിതീഷ് കുമാറിന്റെ ശ്രമഫലങ്ങളാണ് ഇതിനുപിന്നിൽ കാണാൻ സാധിക്കുക. പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളെ അയക്കരുത് എന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു. തങ്ങളുടെ ഓർഡിനൻസിന് അംഗീകാരം നൽകിയില്ല എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി യോഗത്തിൽ വിട്ടുനിന്നതും ശ്രദ്ധേയമാണ്. അടുത്ത യോഗം മല്ലികാർജുൻ യുടെ നേതൃത്വത്തിൽ ഷിംലയിൽ വെച്ച് നടത്തുവാനും തീരുമാനമായി.
എന്നാൽ ഇതെല്ലാം കണ്ട് ഹൃദയം പൊട്ടി നിൽക്കുന്ന കെസിആറിന്റെ മുഖത്തെറ്റ അടിയാണ് ബി ആർ എസിന്റെ മുൻ മന്ത്രിമാരും എംപിമാരും അടക്കം കോൺഗ്രസിലേക്ക് ചേക്കേറിയത്. തെലുങ്കാനയിൽ ഒരു ശക്തിയായി തന്നെ ഉയർന്നുവന്നിരുന്ന ബിആർഎസിന് കെ സി ആറിന്റെയും മകൾ കവിതയുടെയും മേലുള്ള മദ്യനയ കേസ്, പിഎസ്‌സി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസ് തുടങ്ങിയവയെല്ലാം തിരിച്ചടിയായി. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാം, കർണാടകയിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താം എന്നെല്ലാം സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തിന്റെ മനക്കോട്ടകൾ ചീട്ടുകൊട്ടാരം പോലെ തകർന്ന വീഴുകയായിരുന്നു. 35 പേരായിരുന്നു കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നത്.
പ്രതിപക്ഷ പാർട്ടി യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തന്റെ മകനും ഐടി, വ്യവസായ മന്ത്രിയുമായ കെടി രാമ റാവുവിനെ അയക്കാവുന്നതാണ്. എന്നാൽ തന്റെ അഹംഭാവം കെ സി ആറിനെ അതിന് അനുവദിച്ചില്ല. ചെറിയ ലക്ഷ്യങ്ങൾ സാധ്യമാകുമ്പോൾ വലിയ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന ഒരു മനുഷ്യന്റെ പാഴ് മോഹങ്ങൾ ആണ് ഇവിടെ പ്രകടമാകുന്നത്. വിഘടിച്ച് നിന്നുകൊണ്ട് ഒന്നും സാധ്യമാകില്ല എന്ന സത്യം കെ സി ആർ മനസ്സിലാക്കേണ്ടിയിരുന്നു. ഈ അവസരത്തിൽ നവീൻ പട്നായ്ക്കിനെ പോലെ സ്വന്തം നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. ബിജെപിക്കൊപ്പം ചേരാനാണ് തന്റെ ആഗ്രഹമെങ്കിൽ അതും കെഎസ്ആർ തുറന്നു പറയണം. അല്ലാത്തപക്ഷം ഒരു സംസ്ഥാനത്തെ പാർട്ടി എന്നതിലുപരി ഭാവിയിൽ ഒരു പഞ്ചായത്ത് മാത്രം ഭരിക്കുന്ന പാർട്ടിയായി ബി ആർ എസ് മാറും.
































