കഴക്കൂട്ടം: പട്ടാപ്പകൽ പെൺ സുഹൃത്തിനെ നിർബന്ധിച്ച് ബൈക്കിൽ കയറ്റികൊണ്ടു പോയി കെട്ടിയിട്ട പീഡിപ്പിച്ച് ചിത്രം മൊബൈൽഫോണിൽ പകർത്തിയ കേസിലെ പ്രതി ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ(25) ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പോലീസ് നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കാനും കഴക്കൂട്ടം സ്റ്റേഷൻ ഹൗസ് ഓഫിസറോട് വനിത കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ ഭീഷണിപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് കിരണിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. യുവതിയെ മർദിക്കാൻ ഉപയോഗിച്ച സാധനങ്ങളും പീഡന ദൃശ്യങ്ങൾ പകർത്തിയെന്നു കരുതുന്ന മൊബൈൽഫോണും ചോര പുരണ്ട വസ്ത്രങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഒരു ആൺ സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ കിരൺ ഭീഷണിപ്പെടുത്തി യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടു പോകുകയും വെട്ടുറോഡിനു സമീപമുള്ള കാർഷിക ഉപകരണങ്ങളും പച്ചക്കറിത്തൈകളും വിൽക്കുന്ന ഗോഡൗണിൽ എത്തിച്ചു മർദിക്കുകയും പുലർച്ചെ വരെ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. പീഡന ദൃശ്യങ്ങൾ അടക്കം കിരൺ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പോലീസിനോടു പറഞ്ഞു.





























