പത്തനംതിട്ട : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ ‘സൈ – ഹണ്ടിന്റെ ‘ ഭാഗമായി പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു യുവതി പിടിയിലായി. ഇടത്തിട്ട ജയാലയം വീട്ടില്‍ ജയമോൾ(40) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി 10 സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍, എ.റ്റി.എം കാര്‍ഡുകള്‍, പാന്‍കാര്‍ഡ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംശയകരമായ ഇടപാടുകളിലൂടെ 2,60,800 രൂപയുടെ കൈമാറ്റവും ഇവര്‍ നടത്തിയതായി പോലീസ് നടത്തിയ അന്വേഷത്തില്‍ തെളിഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിരവധി സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സംശയകരമായ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. ഇപ്പോൾ അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000/-, 1,21,000/-, 75000/- വീതമുള്ള തുകകൾ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി പിൻവലിച്ചതായി അനേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവരെയും താമസിയാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടികൾ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ‘ഓപ്പറേഷൻ സൈ – ഹണ്ട് ‘. ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എ.ടി.എം കാർഡ് വഴിയോ ചെക്ക് വഴിയോ പിൻവലിച്ച് വീതിച്ചെടുക്കുകയാണ് തട്ടിപ്പുകാരുടെ രീതിയെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.






























