കാട്ടാക്കട: ഇ.ഡി. ഉദ്യോഗസ്ഥരെന്ന പേരിൽ പോലീസ് വേഷത്തിലെത്തി തോക്ക് ചൂണ്ടി വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. വിവിധ ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിനു പ്രതികളെ കുറിച്ച് കാര്യമായ തുമ്പൊന്നും ഉണ്ടാക്കാൻ ആയില്ല. പ്രതികൾ സഞ്ചരിച്ചിരുന്നതായി പറയപ്പെടുന്ന നീല സ്വിഫ്റ്റ് കാറിന്റെ ആര്യനാട് വരെയുള്ള സഞ്ചാര ദിശ മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല. നമ്പർ കണ്ടെത്താൻ സി ഡാക്കിന്റെ സഹായം തേടും. നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് തട്ടിക്കൊണ്ടു പോകാനെന്ന പേരിലെത്തിയ 2 അംഗ സംഘം കാറിൽ വിലങ്ങിട്ടു ബന്ധിച്ച് കടന്നത്.
കട പൂട്ടി വീട്ടിലേക്ക് മടങ്ങവേ കാറിൽ പിന്തുടർന്നെത്തിയ സംഘം പൂവച്ചൽ ജംക്‌ഷനു സമീപം വച്ച് കാർ തടഞ്ഞാണ് മുജീബിനെ കാറിൽ ബന്ധിയാക്കിയത്.സംഭവം സംബന്ധിച്ച് മുജീബിനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ചോദ്യം ചെയ്യാനെത്തി. പല ചോദ്യങ്ങൾക്കും നൽകിയ ഉത്തരങ്ങൾ പരസ്പര വിരുദ്ധവും വിശ്വാസ യോഗ്യവുമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തിനു പിന്നിൽ ഗുണ്ടാ സംഘങ്ങൾക്ക് ബന്ധമുണ്ടൊ എന്ന നിലയിലും അന്വേഷണം പുരോഗമിക്കുന്നു. ദിവസങ്ങൾക്ക് ഉള്ളിൽ സംഭവത്തിന്റെ യഥാർഥ ചിത്രം മനസ്സിലാക്കാൻ കഴിയുമെന്നാണ് അന്വേഷണം സംഘം പറയുന്നത്.





























