മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനുമായി കർശന നടപടികളുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് വിൽക്കുന്നതും പരസ്യങ്ങൾ നൽകുന്നതും സൗജന്യമായി വിതരണം ചെയ്യുന്നതും പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. കുട്ടികൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് തടയിടുക ലക്ഷ്യമിട്ടാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
പാക്കറ്റ് ചിപ്പുകൾ, മധുരമുള്ള പാനീയങ്ങൾ, സോഡാകൾ, ചോക്ലേറ്റുകൾ, മിഠായികൾ, ഇൻസ്റ്റന്റ് സ്നാക്കുകൾ തുടങ്ങിയ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയ (HFSS) ഭക്ഷണപദാർത്ഥങ്ങൾക്കാണ് ഈ നിരോധനം ബാധകമായിരിക്കുന്നത്. സ്കൂൾ പരിസരങ്ങളിൽ ഇവയുടെ പരസ്യങ്ങളോ സൗജന്യ സാമ്പിൾ വിതരണമോ അനുവദിക്കില്ല.കൂടാതെ, എല്ലാ സ്കൂൾ കാന്റീനുകളും നിർബന്ധമായും എഫ്എസ്എസ്എഐ (FSSAI) ലൈസൻസോ രജിസ്ട്രേഷനോ നേടിയിരിക്കണമെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്കരിച്ച ഭക്ഷണങ്ങൾക്ക് പകരം ഫ്രഷ് ഫ്രൂട്സ്, പാൽ, മോര്, മുളപ്പിച്ച ധാന്യങ്ങൾ, പരമ്പരാഗത ഇന്ത്യൻ പലഹാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പിഴയീടാക്കൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി മഹാരാഷ്ട്ര സർക്കാർ കൈക്കൊണ്ട ഈ മാതൃകാപരമായ തീരുമാനം ഇതിനോടകം തന്നെ രാജ്യവ്യാപകമായി വലിയ ചർച്ചയായിക്കഴിഞ്ഞു.





























