വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്റ്റാര്‍മര്‍ രാജിവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപ് ഇത് സ്ഥിരീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.’കെയ്ര്‍ സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും. കുടിയേറ്റത്തിന്റെയും ഊര്‍ജത്തിന്റെയും കാര്യത്തില്‍ അദ്ദേഹം തോറ്റു. അദ്ദേഹത്തിന് നല്ലത് വരാന്‍ ഞാന്‍ ആശംസിക്കുന്നു’, എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.കെയ്ര്‍ സ്റ്റാര്‍മര്‍ നാളെ രാജി പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത ബ്രിട്ടനിലെ ‘ദി ഒബ്‌സര്‍വര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് സ്റ്റാര്‍മര്‍ തന്റെ ഔദ്യോഗികമായ വസതിയായ ചെക്കേഴ്‌സില്‍ വെച്ച് ഭാര്യയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഒബ്‌സര്‍വറില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി ഭരണപരമായ കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. 2024ലാണ് കെയ്ർ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയത്. മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചായിരുന്നു സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയത്. സ്റ്റാര്‍മര്‍ രാജിവെക്കുകയാണെങ്കില്‍ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യത പറയുന്നത് 56കാരനായ ആന്‍ഡി ബേണ്‍ഹാമിനാണ്.




























