ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും, അതിന്റെ ആനുകൂല്യം സാധാരണക്കാർക്ക് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സർക്കാർ അവസരമൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കെജ്രിവാൾ, ഡൽഹിയിലെ പെട്രോൾ വില നിലവിലെ 102 രൂപയിൽ നിന്ന് 82 രൂപയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
2014 മുതൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ആറ് തവണയെങ്കിലും കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്ത് ഇന്ധനവിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കുന്നത് വഴി രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസം നൽകാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് കെജ്രിവാൾ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്






























