ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ. സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് സ്വാഭാവികമാണ്. മനപ്പൂർവം മാറ്റിയാലും അത് തെറ്റാണെന്ന് പറയാനാവില്ലെന്നും ശൈലജ പറഞ്ഞു. ദിവ്യ എസ്. അയ്യരെ മാറ്റിയതിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് രംഗത്തെത്തിയിരുന്നു. ഡീലിന്റെ ഭാഗമായാണ് ദിവ്യയെ മാറ്റിയത് എന്നായിരുന്നു രാഗേഷിന്റെ ആരോപണം. ദിവ്യയെ നിയമിച്ചത് അദാനി ഗ്രൂപ്പിന് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായി.
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിനുമുന്നിൽ അദാനിയുടെ ഉദ്ദേശങ്ങളൊന്നും അന്ന് നടന്നില്ല. പുതിയ മുഖ്യമന്ത്രി ചാർജെടുത്ത ഉടനെ ആ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായിരിക്കുന്നു. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദിവ്യ എസ്. അയ്യർക്ക് പകരം തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചൊന്നും കൃത്യമായ ധാരണയില്ലാത്ത പുതിയൊരാളെയാണ് മുഖ്യമന്ത്രി നിയമിച്ചതെന്നും രാഗേഷ് ആരോപിച്ചിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ എന്താണ് ഇത്ര താത്പര്യം എന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം. അധികം കാര്യങ്ങൾ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.





























