തിരുവനന്തപുരം : 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 78.20 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2021-ലേതിനേക്കൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ പോളിങ് ചിറ്റൂർ മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ട മണ്ഡലത്തിലാണ്. കോഴിക്കോടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു. 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ തുടരുമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. എന്നാൽ യുഡിഎഫ് തരംഗമായിരിക്കും ഫലം പുറത്തുവരുമ്പോൾ കാണാൻ സാധിക്കുകയെന്നാണ് യുഡിഎഫ് പറയുന്നത്. കേരളത്തിൽ ഒരു സർപ്രൈസ് ഉണ്ടാകുമെന്നാണ് എൻഡിഎ വ്യക്തമാക്കുന്നത്.
പോള്ളുന്ന ചൂടിനെ വകവെക്കാതെ വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 2.69 കോടിയിലധികം ആളുകൾക്കാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നത്. ഇതിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. 23 ദിവസം നീണ്ട വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും നിശബ്ദ പ്രചാരണത്തിനും ശേഷമാണ് സംസ്ഥാനം ഇന്ന് ജനവിധി രേഖപ്പെടുത്തിയത്.





























