തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഈ ആഴ‌്‌ച അവസാനം പ്രഖ്യാപിച്ചേക്കും. ഡിസംബർ പത്തിനകം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. ബുധനാഴ്‌ച കളക‌്‌ടർമാരുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. തുടർന്ന് ചീഫ് സെക്രട്ടറിയുമായും ആശയവിനിമയം നടത്തും. ഇതിനുശേഷം തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കും. കോവിഡ് സാഹചര്യത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താമെന്ന അഭിപ്രായം തിങ്കളാഴ്‌ച പോലീസ് മേധാവിയുമായി നടത്തിയ ചർച്ചയിൽ തെരഞ്ഞെടുപ്പ് കമീഷണർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പോലീസ് സേനയെ ഒരേസമയം 14 ജില്ലയിലും ലഭ്യമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
ഇക്കാര്യം പരിശോധിച്ച് അറിയിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. ഏഴു ജില്ലയിൽവീതം രണ്ടുഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. കഴിഞ്ഞ നാല് തദ്ദേശ തെരഞ്ഞെടുപ്പും രണ്ടു ഘട്ടമായാണ് നടത്തിയത്. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരിൽ പലർക്കും കോവിഡ് ബാധിച്ചത് സമയക്രമം പ്രഖ്യാപിക്കുന്നതിന് വെല്ലുവിളിയായിട്ടുണ്ട്. സമയബന്ധിതമായി പരിശോധന പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. മറ്റെല്ലാ തയ്യാറെടുപ്പും കമ്മീഷൻ പൂർത്തിയാക്കി. നവംബർ പത്തോടെ സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. പ്രചാരണത്തിനുള്ള മാർഗനിർദേശവും കോവിഡ് പ്രോട്ടോകോളും പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ പരിശീലനവും പൂർത്തിയാകുന്നു. രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് ആവശ്യമാകും.