പത്തനംതിട്ട : കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതിയോഗ തീരുമാനങ്ങള്‍ എതിര്‍ ചേരിക്കും കോണ്‍ഗ്രസ്സിനും ചോര്‍ത്തിക്കൊടുത്തുകൊണ്ടിരുന്ന ഒറ്റുകാരനായിരുന്നു ജോസഫ് എം. പുതുശ്ശേരിയെന്ന് കേരള കോൺഗ്രസ്സ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എൻ എം രാജു.
ഇദ്ദേഹം വിട്ടുപോയതോടെ പാര്‍ട്ടി ശുദ്ധീകരിക്കപ്പെട്ടു. പകല്‍ ഉന്നതാധികാര സമതിയോഗത്തിലും രാത്രി കോണ്‍ഗ്രസ്സ് നേതാക്കളുടെ വീട്ടിലും തലയില്‍ മുണ്ടിട്ട് കയറിയിറങ്ങിയ പുതുശ്ശേരി പാര്‍ട്ടിയിലെ ഒരു വേദിയിലും തന്റെ വിയോജിപ്പുകള്‍ ഇതേവരെ പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ സ്വതന്ത്രനിലപാട് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത എല്ലാ പത്രസമ്മേളനങ്ങളിലും ജോസ് കെ. മാണിക്ക് പിന്തുണയുമായി പുതുശ്ശേരി പങ്കെടുത്തിരുന്നു.
കെ.എം.മാണിയുടെ ഔദാര്യത്തില്‍ അഞ്ചുതവണ മത്സരിക്കുകയും മൂന്നു തവണ എംഎല്‍എ ആകുകയും ചെയ്ത പുതുശ്ശേരി കെ.എം.മാണിയുടെ സ്മരണയേയും പാരമ്പര്യത്തേയുമാണു അപമാനിക്കുന്നതെന്നും എൻ എം രാജു പറഞ്ഞു.
അഭയം നല്കിയ പാര്‍ട്ടികളെ കാലാകാലങ്ങളില്‍ വഞ്ചിച്ച ചരിത്രമാണ് പുതുശ്ശേരിയുടേത്. കെ.എം.മാണിയെ വഞ്ചിച്ച് ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം കൂടി. പിന്നീട് പിള്ളയെ തള്ളി തിരികെയെത്തി. ഒരിക്കല്‍ സീറ്റ് നിക്ഷേധിക്കപ്പെട്ടപ്പോള്‍ കെ.എം.മാണിയെ പരസ്യമായി ആക്ഷേപിച്ചു. സ്വന്തം പാര്‍ട്ടി രഹസ്യങ്ങള്‍ എതിര്‍ ചേരികള്‍ക്ക് ചോര്‍ത്തുന്ന ഇരട്ട മുഖമാണ് പുതുശ്ശേരിയുടേത്. സത്യസന്ധതയും ഉറച്ച നിലപാടും എന്നതാണ് കെ.എം.മാണി പഠിപ്പിച്ച രാഷ്ട്രീയ സംസ്‌കാരം.
ഒരു കാലത്തും ഈ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ പുതുശ്ശേരിക്ക് കഴിഞ്ഞിട്ടില്ല. ജോസ് കെ. മാണിക്കൊപ്പം നിന്ന് എതിര്‍ ചേരിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന ചാരനായിരുന്നു പുതുശ്ശേരി. അവസരവാദത്തിന്റെ നിറകുടം. ഏതാനും കൊല്ലങ്ങളായി ഇതേ നിലപാട് തുടരുകയായിരുന്നു. ഈ നില തുടരാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് സ്വയം ജീര്‍ണ്ണിച്ച് എതിര്‍ ചേരിയില്‍ അഭയം തേടുന്നത്.
ഒരേ സമയം രണ്ട് തോണിയില്‍ കാല്‍ വെയ്ക്കുന്നവര്‍ക്ക് പിന്നീട് നേരെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക സ്വഭാവികമാണ്. കെ.എം.മാണിയോടൊപ്പം നിന്ന് നല്ലകാലത്ത് എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ചവര്‍ അദ്ദേഹത്തെ മരണ ശേഷം തള്ളിപ്പറയുന്നത് നന്ദികേടാണ്. പാര്‍ട്ടി ഉന്നതാധികാര സമിതിയിലോ സ്റ്റിയറിംഗ് കമ്മിറ്റിയിലോ സ്വകാര്യമായോ എതിര്‍പ്പു പ്രകടിപ്പിക്കാതെ കോണ്‍ഗ്രസ്സ് നേതാക്കളുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ട് കയറിയിറങ്ങുന്നത് പരിഹാസ്യമാണ്.
കേരളാ കോണ്‍ഗ്രസ്സ് (എം) ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. പാര്‍ട്ടി ഫോറങ്ങളില്‍ അഭിപ്രായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടി യോഗങ്ങളില്‍ഒന്നു പറയുകയും പുറത്തിറങ്ങി രാഷ്ട്രീയ ശത്രുക്കളുമായി ചേര്‍ന്ന് ജോസ് കെ. മാണിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്നത് നട്ടെല്ല് നഷ്ടപ്പെട്ടവരുടെ സ്ഥിരം ശൈലിയാണ്. ഇതോടെ ഒറ്റുകാരന്റെ ശല്യം സഹിക്കാതെ പാര്‍ട്ടിവിട്ടവര്‍ തിരികെ എത്താനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഒറ്റുകാരന്‍ പുതിയ ചേരിയില്‍ എത്രകാലം നില്ക്കുമെന്ന് കണ്ടറിയണം. ഇരട്ടമുഖമുള്ള ചാരന്മാര്‍ പിരിഞ്ഞു പോയതില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദത്തിലാണ്. പ്രവര്‍ത്തകരുടെ ആഹ്ളാദത്തില്‍ പങ്കുചേരുന്നതായും എൻ എം രാജു പറഞ്ഞു.
































