തിരുവനന്തപുരം : കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച അനന്തമായി നീണ്ടികൊണ്ടുപോവാൻ കോൺഗ്രസ്. ചർച്ച നീട്ടി അവസാനഘട്ടത്തിൽ നാലു സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനെതിരെ എതിരെ പടയൊരുക്കം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ കൈവശമുള്ള ഇടുക്കി കുട്ടനാട്, കോതമംഗലം, ഏറ്റുമാനൂർ സീറ്റുകൾ തിരികെ വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. ഇത് അംഗീകരിക്കാൻ ജോസഫ് വിഭാഗം തയ്യാറായിട്ടില്ല.
ആദ്യവട്ടം നടന്ന ഉഭയകക്ഷി ചർച്ചയിൽ സീറ്റ് വിഭജനം ധാരണയാവാതെ പിരിയുകയായിരുന്നു. പിന്നീട് പുതുയുഗ യാത്ര കോട്ടയത്ത് എത്തുമ്പോൾ ഉഭയകക്ഷി ചർച്ച തുടരാനായിരുന്നു തിരുമാനം. എന്നാൽ ചർച്ചയ്ക്ക് കോൺഗ്രസ് നേതൃത്വം മുൻകൈ എടുത്തില്ല. ചർച്ച അനന്തമായി നീട്ടി അവസാനഘട്ടത്തിൽ കേരള കോൺഗ്രസിൽ നിന്നും സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്തുവന്നാലും രണ്ട് സീറ്റ് എങ്കിലും വിട്ടു കിട്ടണമെന്ന് നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. സീറ്റ് വിട്ട് നൽകിയാൽ അത് ജോസഫ് ഗ്രൂപ്പിലും പൊട്ടിത്തെറിക്ക് വഴിയൊരുക്കും.
നിലവിൽ ഇരിങ്ങാലക്കുടയിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ഉണ്ണിയാടൻ. എന്നാൽ മത്സരിച്ച് പരാജയപ്പെട്ട ഉണ്ണിയാടനെ ഇക്കുറി മാറ്റി നിർത്തണമെന്ന ആവശ്യവും ജോസഫ് ഗ്രൂപ്പിൽ ശക്തമാണ്. ഇരിങ്ങാലക്കുടയിലെ ഒരു വിഭാഗം കോൺഗ്രസ് നേതൃത്വം ഉണ്ണിയാടനെ മത്സരിപ്പിക്കുന്നത് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്





























