തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച അനന്തമായി നീണ്ടികൊണ്ടു പോവാൻ കോൺഗ്രസ്. ചർച്ച നീട്ടി അവസാനഘട്ടത്തിൽ കോതമംഗലം ഉൾപ്പടെ നാല് സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ കൈവശമുള്ള ഇടുക്കി, കുട്ടനാട്, കോതമംഗലം, ഏറ്റുമാനൂർ സീറ്റുകള്‍ തിരികെ വേണമെന്നാണ് കോണ്‍ഗ്രസിൻ്റെ ആവശ്യം.
ഇത് അംഗീകരിക്കാൻ ജോസഫ് വിഭാഗം തയ്യാറായിട്ടില്ല. ആദ്യവട്ടം നടന്ന ഉഭയകക്ഷി ചർച്ചയില്‍ സീറ്റ് വിഭജനം ധാരണയാവാതെ പിരിയുകയായിരുന്നു. പിന്നീട് പുതുയുഗ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ ഉഭയകക്ഷി ചർച്ച തുടരാനായിരുന്നു തിരുമാനം. എന്നാല്‍ ചർച്ചയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം മുൻകൈ എടുത്തില്ല. ചർച്ച അനന്തമായി നീട്ടി അവസാനഘട്ടത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്തുവന്നാലും രണ്ട് സീറ്റ് എങ്കിലും വിട്ടു കിട്ടണമെന്ന് നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് വിട്ട് നല്‍കിയാല്‍ അത് ജോസഫ് ഗ്രൂപ്പിലും പൊട്ടിത്തെറിക്ക് വഴിയൊരുക്കും.
നിലവില്‍ ഇരിങ്ങാലക്കുടയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ഉണ്ണിയാടൻ. എന്നാല്‍ മത്സരിച്ച് പരാജയപ്പെട്ട ഉണ്ണിയാടനെ ഇക്കുറി മാറ്റി നിർത്തണമെന്ന ആവശ്യവും ജോസഫ് ഗ്രൂപ്പില്‍ ശക്തമാണ്. ഇരിങ്ങാലക്കുടയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വം ഉണ്ണിയാടനെ മത്സരിപ്പിക്കുന്നത് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്





























