കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നാളെ കോഴിക്കോട്ട് തുടങ്ങും. നാളെ മുതൽ ഈമാസം 15 വരെ മൂന്ന് ദിവസങ്ങളിലായാണ് യോഗം. തിരഞ്ഞെടുപ്പ് തിരിച്ചടികൾ മറികടന്ന് ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുളള ചർച്ചകളും തീരുമാനങ്ങളും ആയിരിക്കും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഉണ്ടാകുക. നേതൃമാറ്റം അജണ്ട അല്ലെങ്കിലും സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുമോ എന്നതായിരിക്കും വിപുലീകൃത സംസ്ഥാന സമിതിയെ ശ്രദ്ധാകേന്ദ്രമാക്കാൻ പോകുന്നത്. ബ്രാഞ്ച്തലം മുതൽ നടന്ന ചർച്ചയുടെയും ജനങ്ങളിൽനിന്ന് നേരിട്ട് ലഭിച്ച 20200 അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതിയിലെ ചർച്ച.
പാർട്ടിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. തോൽവി സംബന്ധിച്ച് കേന്ദ്ര -സംസ്ഥാന കമ്മിറ്റികൾ തയാറാക്കിയ വിലയിരുത്തലുകളായിരിക്കും റിപോർട്ടിൻെറകാതൽ. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചാൽ രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാമെന്നതാണ് റിപോർട്ടിന്റെ കാതൽ. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തെ വെച്ച് മുന്നോട്ട് പോയാൽ അതിജീവനം സാധ്യമാകില്ലെന്ന് കരുതുന്നവരാണ് സംസ്ഥാന സമിതിയിലെ തന്നെ നല്ലൊരു വിഭാഗം. അതുകൊണ്ട് തന്നെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതിപക്ഷ നേതാവും മാറണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിലെ ചർച്ചയിൽ ഉയർന്നുവരാനാണ് സാധ്യത.
നേതൃമാറ്റം വിപുലീകൃത സംസ്ഥാന സമിതിയുടെ അജണ്ടയല്ലങ്കിലും അതിന് വഴിമരുന്നിടുന്ന ചർച്ച കൊണ്ടുവരാനാണ് നീക്കം. ഇതിൻെറ ആദ്യപടിയായിരുന്നു തളിപ്പറമ്പിലെയും പയ്യന്നൂരിലെയും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം. തിരുത്തൽ നടപടികൾക്കായി പ്ളീനം ചേർന്നിട്ടുണ്ടെങ്കിലും ഇതിനായി വിപുലീകൃത സംസ്ഥാന സമിതി വിളിച്ചു ചേർക്കുന്നത് കേരളത്തിലെ സിപിഐഎമ്മിൽ ഇതാദ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോൾ വിജയവാഡയിൽ 2010ൽ വിപുലീകൃത കേന്ദ്ര കമ്മിറ്റി ചേർന്നതാണ് മുൻ മാതൃക.
സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങളും അടക്കം 307 പ്രതിനിധികളാണ് വിപുലീകൃത സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നത്. യോഗത്തിന് മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ 5 പൊളിറ്റ് ബ്യൂറോ അംഗങ്ങളും എത്തുന്നുണ്ട്.


































