ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി പങ്കാളിയെ തിരയുകയും ചെയ്ത 39കാരന് യുകെയിലെ കോടതി എട്ട് വർഷത്തെ തടവുശിക്ഷ വിധിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് കോവെൻട്രിയിലെ വേവ്‌ലി റോഡ് സ്വദേശിയായ റിച്ചാർഡ് സ്റ്റീവൻസൺ എന്നയാളെയാണ് വാർവിക് ക്രൗൺ കോടതി ശിക്ഷിച്ചത്. കുട്ടികളെ എങ്ങനെ പീഡിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ ക്രൂരമായ ലൈംഗിക വൈകൃത ചിന്തകളും ഫാന്റസികളും ഇയാൾ ഓൺലൈൻ ചാറ്റുകളിലൂടെ നിരന്തരം പങ്കുവെച്ചിരുന്നു. തന്റെ ക്രൂരമായ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ കൂടെ നിൽക്കുന്ന ഒരു പങ്കാളിയെ ആവശ്യമുണ്ടെന്നും ഇയാൾ ചാറ്റുകളിൽ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം കുട്ടികളുടെ നിരവധി അശ്ലീല വിഡിയോകളും ഇയാൾ കൈമാറി. ഓൺലൈൻ ചാറ്റുകളിൽ താൻ സംസാരിച്ചുകൊണ്ടിരിക്കുന്നത് തന്റെ അതേ ചിന്താഗതിയുള്ള ഒരു വ്യക്തിയോടാണെന്നാണ് സ്റ്റീവൻസൺ കരുതിയിരുന്നത്. എന്നാൽ കുട്ടികളെ വേട്ടയാടുന്നവരെ പിടികൂടാനായി ഓൺലൈനായി കാത്തിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു അത്. ഇയാളുടെ ഉദേശ്യം പൂർണമായി മനസിലാക്കിയ പോലീസ് സംഘം കഴിഞ്ഞ മേയ് രണ്ടിന് കോവെൻട്രി നഗരത്തിൽ വാനിനുള്ളിൽ ഇരിക്കുകയായിരുന്ന റിച്ചാർഡിനെ വളഞ്ഞു പിടികൂടുകയായിരുന്നു.
കുട്ടികൾക്കെതിരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചതിനും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ചതിനും വിതരണം ചെയ്തതിനും പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. എട്ട് വർഷത്തെ തടവിനു പുറമെ ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ കർശന നിരീക്ഷണവും 18 വർഷത്തെ ലൈംഗിക അതിക്രമ പ്രതിരോധ ഉത്തരവും കോടതി ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. കൂടാതെ ഇയാളുടെ പേര് ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ പദ്ധതികൾ അങ്ങേയറ്റം ഭയപ്പെടുത്തുന്നതായിരുന്നുവെന്നും, അവസരം ലഭിച്ചിരുന്നെങ്കിൽ ഇയാൾ ക്രൂരതകൾ കുട്ടികൾക്ക് നേരെ നടപ്പിലാക്കുമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ജോൺ മാർഷ് പറഞ്ഞു.






























