പത്തനംതിട്ട: നിരാലംബരായ കുട്ടികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ള ‘സ്നേഹപൂർവം’ പദ്ധതിയിലെ നിബന്ധനകൾ പലതും നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു പരാതി. മാതാവോ പിതാവോ ഇരുവരുമോ മരണമടഞ്ഞ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവിന് കുട്ടിയുടെ വിദ്യാഭ്യാസച്ചെലവിനായി നൽകുന്ന സഹായമാണ് സ്നേഹപൂർവം പദ്ധതി. ഒന്നു മുതൽ അഞ്ചാംക്ലാസുവരെ പഠിക്കുന്ന പ്രതിമാസം 300 രൂപയും ആറ് മുതൽ പത്തുവരെ 500 രൂപയും 11, 12 ക്ലാസുകളിൽ 750 രൂപയും ഡിഗ്രി തലത്തിൽ 1000 രൂപയുമാണ് നൽകുന്നത്.
ഒരു അധ്യയനവർഷത്തിൽ 10 മാസത്തേക്കാണ് തുക അനുവദിക്കുന്നത്.പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പദ്ധതിയിൽ ചേരാൻ യോഗ്യതയുള്ളത്. വീടുകളിൽ രക്ഷിതാവിന്റെ സംരക്ഷണയിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാനാകുന്നത്. കുട്ടി താമസിക്കുന്ന കുടുംബത്തിന്റെ വരുമാനം സംബന്ധിച്ച വ്യവസ്ഥകളാണ് കടുപ്പമായത്. കുട്ടി താമസിക്കുന്ന കുടുംബം ബിപിഎൽ വിഭാഗമായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. അഥവാ എപിഎൽ വിഭാഗമാണെങ്കിൽ ഗ്രാമങ്ങളിൽ വാർഷിക കുടുംബവരുമാനം 20,000 രൂപയും നഗരപ്രദേശമാണെങ്കിൽ 22,375 രൂപയുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഇതു തെളിയിക്കുന്നതിനു വില്ലേജ് ഓഫീസിൽ നിന്നു സർട്ടിഫിക്കറ്റ് നൽകണം. മാതാവോ പിതാവോ നഷ്ടപ്പെട്ട കുട്ടികളും ഇത്തരം കുടുംബങ്ങളിലുണ്ടെങ്കിലും ഇവരുടെ വാർഷിക വരുമാനം കണക്കെടുക്കുമ്പോൾ നിശ്ചിത തുകയ്ക്കു മുകളിലാണെന്നാണ് റവന്യുവകുപ്പിന്റെ കണ്ടെത്തൽ.