തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴയെത്തുടർന്ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് 3.30 നാണ് യോഗം. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. പാലക്കാട് ,മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും.
പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്. താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളം കയറിക്കഴിഞ്ഞു. ഡാമുകൾ പലതും തുറക്കുന്നു. മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്ടങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവസ്ഥ വിദഗ്ധരരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചത്. വടക്കൻ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി ആണ് അതിശക്തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്രകാലവസ്ഥാ വകുപ്പ് അറിയിച്ചു.