തിരുവനന്തപുരം : ഗുജറാത്ത്, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ ബിപോർജോയ് ചുഴലികാറ്റ് വിതച്ച നാശങ്ങളെ നേരിട്ട് തുടങ്ങുന്നു. മറുവശത്ത് ഒരിറ്റുപോലും മഴ ലഭിക്കാത്ത സാഹചര്യത്തിൽ ബീഹാർ പോലുള്ള ഏതാനും ചില സംസ്ഥാനങ്ങൾ ഉഷ്ണതരംഗത്തെ നേരിടുകയും നിരവധിപേർ മരിക്കാൻ ഇടയാവുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തെ സംബന്ധിച്ചിടത്തോളം അതിശക്തമല്ലെങ്കിലും ഇടവപ്പാതി മഴയെ തുടർന്നുള്ള പകർച്ചവ്യാധികൾ വർധിച്ച് വരികയാണ്. 13000ത്തിൽ പരം ആളുകൾക്കാണ് ദിനം പ്രതി പനി പടരുന്നത്. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്കാണ് പനി ബാധിച്ചത്. വൈറൽ പനിക്ക് പുറമെ ഡെങ്കി പനിയും സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിരികുകയാണ്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ലോകജനതക്ക് മുന്നിൽ മാതൃകയായ ‘കേരള മോഡൽ’ വികസിപ്പിച്ചെടുത്ത ഇതേ സംസ്ഥാനമാണ് ഇന്ന് പനി കിടക്കയായി മാറിയിരിക്കുന്നത്.
മഴക്കാലം എല്ലാം വർഷവും ഉണ്ടാകും, ഒപ്പം മഴക്കാല രോഗങ്ങളും. പനി പടർത്തുന്നത് സർക്കാർ അല്ല എന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ കസേരയിൽ ഏതെല്ലാം പാർട്ടികൾ മാറി മാറി വന്നാലും പനി അത് പടരുക തന്നെ ചെയ്യും. കോവിഡ് മഹാമാരിക്കു ശേഷം പനി ഏറ്റവും അധികം താണ്ടവം ആടി തുടങ്ങിയിരിക്കുകയാണ് എന്ന് തന്നെ പറയാം. എന്നാൽ എല്ലാ തവണത്തെയും പോലെ തന്നെ ഈ തവണയും മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിക്കേണ്ട കാര്യത്തിൽ ആരോഗ്യവകുപ്പിന് പരാജയം സംഭവിച്ചോ എന്ന കാര്യം പുനപരിശോധിക്കേണ്ടിയിരിക്കുന്നു.
പതിവുപോലെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്വീകരിക്കേണ്ട മഴക്കാലപൂർവ്വ ശുചീകരണം എപ്പോഴാണ് പൂർത്തിയാക്കിയത് എന്നും അഥവാ ആരംഭിച്ചു കഴിഞ്ഞോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൊതുക് പടർത്തുന്ന ഡെങ്കി പനി മൂലം തന്നെ മരണപെട്ടവരുടെ എണ്ണം ഏകദേശം 60 കടന്നിരിക്കുകയാണ്. രോഗവാഹകരായ കൊതുക് പെരുകുന്നതാണ് ഡെങ്കി പനി പടരുവാൻ കാരണം. കൊതുക് പെരുകുന്നതിന് പല സാഹചര്യങ്ങൾ ഉണ്ട് എന്നത് കണക്കിലെടുത്തു പ്രതിരോധ നിവാരണ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരും തദ്ദേശസ്ഥാപനങ്ങളും പരാജയപെട്ടിരിക്കുകയാണ് എന്ന് തന്നെ ഒരു അർത്ഥത്തിൽ പറയാം. കൊതുക് പെരുകി പകർച്ചവ്യാധി പടരുന്നത് മനഃപൂർവമാല്ലാത്ത നരഹത്യക്ക് തുല്യമാണെന്ന് ഡൽഹി ഹൈക്കോടതി ഒരിക്കൽ പറഞ്ഞിരുന്നു. ശുചിത്വ പരിപാലനത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നതാണ് കോടതി നിർദേശം.
ഒന്നാം പിണറായി സർക്കാരിന് തുടർഭരണം നേടുന്നതിന് ഏറ്റവുമധികം പങ്കുവഹിച്ച ഒരു മേഖലയാണ് ആരോഗ്യവകുപ്പ്. എന്നാൽ തുടർഭരണത്തിനു ശേഷം ഏറ്റവുമധികം പഴി കേട്ടതും ആരോഗ്യവകുപ്പ് തന്നെ എന്നതാണ് വാസ്തവം. കാരണം സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഡോക്ടർമാർക്കും രോഗിക്കും കൂട്ടിരിപ്പുകാർക്കും നേരെയുള്ള ആക്രമണങ്ങൾ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് നേരെ ആശുപത്രി ജീവനക്കാരന്റെ പീഡനം വരെ അന്വേഷിക്കാം. നടപടിയെടുക്കാം എന്ന പതിവ് ഭാഷ്യം തന്നെ ആവർത്തിക്കുമ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ പെട്ടിയിൽ ആണിയടിക്കുന്ന ഒന്നായി ആരോഗ്യവകുപ്പ് മാറിയേക്കുമെന്ന സംശയവും ബലപ്പെടുന്നു.































