തിരുവനന്തപുരം: ചരിത്രഭാഗങ്ങൾ ഉൾപ്പെടെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ വ്യാപക വെട്ടിനിരത്തലിനു കേന്ദ്രസർക്കാർ തുനിഞ്ഞതോടെ, സംസ്ഥാനസർക്കാർ ബദൽനീക്കം ഊർജിതമാക്കി. പാഠഭാഗങ്ങളിൽ ഒഴിവാക്കപ്പെട്ട വസ്തുതകൾ കേരള സിലബസിന്റെ ഭാഗമായി പ്രത്യേകം പഠിപ്പിക്കും. ഇതിനായി അധ്യാപകർക്ക് പ്രത്യേക നിർദേശം നൽകുമെന്നു സർക്കാർവൃത്തങ്ങൾ പറഞ്ഞു.
ഹയർസെക്കൻഡറിയിൽ മാത്രമേ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ കേരളത്തിൽ പഠിപ്പിക്കുന്നുള്ളൂ. പകർപ്പവകാശപ്രശ്‌നം വരുമെന്നതിനാൽ അവരുടെ പുസ്തകങ്ങളിലെ ഉള്ളടക്കം കേരളത്തിനുമാത്രമായി ഒഴിവാക്കാനാവില്ല. അതിനാൽ, ഇപ്പോൾ പരിഷ്‌കരിക്കപ്പെട്ട പുസ്തകങ്ങൾ ഉപയോഗിക്കേണ്ടിവരും.
ഇതിനിടെ രാഷ്ട്രീയതാത്‌പര്യത്തോടെ ഒഴിവാക്കിയ വസ്തുതകൾ ക്ലാസ്മുറിയിൽ കുട്ടികളെ പഠിപ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഇതിന്റെഭാഗമായി അധ്യാപകർക്ക് കൈപ്പുസ്തകം തയ്യാറാക്കിനൽകും. വിവാദ പാഠഭാഗങ്ങൾ ചരിത്രപരമായ വസ്തുതകൾനിരത്തിയും വിശകലനത്തോടെയും കുട്ടികളെ പഠിപ്പിക്കാനുള്ള തരത്തിലാവും ഉള്ളടക്കം. മേയ് മാസത്തിൽ ഹയർസെക്കൻഡറി അധ്യാപകർക്ക് പരിശീലനം നിശ്ചയിച്ചിട്ടുണ്ട്.





























