തിരുവനന്തപുരം: മൺസൂൺ മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരൾച്ചാ ഭീഷണിയിലേക്ക്. വരൾച്ച മുന്നിൽ കണ്ടുള്ള മുൻകരുതൽ നപടികളിലേക്ക് കേരളം കടക്കണമെന്നാണ് വിഗദ്ധരുടെ മുന്നറിയിപ്പ്. വരൾച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി. 2018 ആഗസ്റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിലായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറംവരൾച്ചാ മുനമ്പിലാണ് കേരളം. മൺസൂൺ ആദ്യപകുതി അവസാനിക്കുമ്പോൾ സാധാരണ കിട്ടേണ്ടതിനാൽ 44 ശതമാനം കുറവ് മഴയാണ് കേരളത്തിൽ കിട്ടിയത്. ഏറ്റവും കുറവ് മഴ കിട്ടിയത് ഇടുക്കി ജില്ലയിലാണ്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഡാമുകളിൽ ജലനിരപ്പ് തീരെ കുറഞ്ഞു. ജൂലൈ പകുതിക്ക് ശേഷം സംസ്ഥാനത്ത് മെച്ചപ്പെട്ട മഴ കിട്ടിയിട്ടേ ഇല്ല. പസഫിക്ക് സമുദ്രത്തിന് ചൂട് പിടിക്കുന്ന എൽനിനോ പ്രതിഭാസമാണ് കേരളത്തെയും വരൾച്ചയിലേക്ക് നയിക്കുന്നത്.
എൽനിനോ സാചര്യങ്ങളാൽ മൺസൂൺ രണ്ടാം പകുതിയിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ജനുവരിയോടെ കേരളം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കാമെന്ന് ശാസ്ത്രജ്ഞനായ ഡോ. മനോജ് എം.ജി പറയുന്നു. ഇതിന് മുമ്പ് എൽനിനോ രൂപപ്പെട്ട 2016ലാണ് സംസ്ഥാനത്ത് അവസാനമായി വരൾച്ച പ്രഖ്യാപിച്ചത്. എൽ -നിനോ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വരൾച്ചാ നിർണയ പഠനത്തിലേക്ക് KSDMA കടന്നത്. മൺസൂൺ മഴക്കുറവ് ഓരോ പ്രദേശത്തെയും ബാധിച്ചത് എന്നാണ് ആദ്യ ഘട്ടത്തിൽ പഠിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് പൂർത്തിയാകും. വരൾച്ച മുന്നിൽ കണ്ടുള്ള മുൻകരുതലുകൾ നടപടികൾ ഇപ്പോഴേ തുടങ്ങിയില്ലെങ്കിൽ അടുത്ത വേനൽക്കാലം കേരളത്തിന് കടുത്ത പരീക്ഷണമാകും.





























