തിരുവനന്തപുരം: സംസ്ഥാന മന്ത്രി സഭ മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയിലാണ് സത്യപ്രതിജ്ഞ തീയതി തീരുമാനമായത്. മന്ത്രിമാര്‍ ആരൊക്കെ, പദവികള്‍ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ഇതിനകം ധാരണയുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
മുന്നണിയിലെ പുതിയ കക്ഷികള്‍ക്ക് പ്രാതിനിധ്യം നല്കേണ്ടിവരുമ്പോള് മന്ത്രിസഭയുടെ വലിപ്പം സംബന്ധിച്ച വെല്ലുവിളിയുണ്ട്. നിലവില്‍ 11 കക്ഷികളാണ് എല്‍.ഡി.എഫിലുള്ളത്. സി.പി.എമ്മിന് 13 ഉം സി.പി.ഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവുമാണ് കഴിഞ്ഞ ടേമിലുണ്ടായിരുന്നത്.
പുതിയ കക്ഷികള്‍ക്കായി സി.പി.എം വിട്ടുവീഴ്ച ചെയ്യാതെ അതിനെക്കുറിച്ച് സി.പി.ഐ ആലോചിക്കില്ല. കഴിഞ്ഞ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സി.പി.എമ്മിന് 12 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇടക്ക് രാജിവെച്ച ഇ.പി. ജയരാജന്റെ തിരിച്ചുവരവിനായി 13 ആയി വര്‍ധിപ്പിച്ചു. പകരമാണ് കാബിനറ്റ് പദവിയോടെയുള്ള ചീഫ്വിപ്പ് സ്ഥാനം സി.പി.ഐക്ക് നല്‍കിയത്. സി.പി.എം 12 ലേക്കെത്തിയാല്‍ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിടും. സി.പി.എം മന്ത്രിമാരുടെ എണ്ണം 11 ലേക്ക് കുറച്ചാല്‍ മൂന്ന് മന്ത്രിമാര്‍ മതിയോ എന്നത് സി.പി.ഐ ആലോചിക്കും.
എല്‍.ജെ.ഡി, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) കക്ഷികള്‍ക്കാണ് ഓരോ എം.എല്‍.എമാരുള്ളത്. ഇതില്‍ എല്‍.ജെ.ഡിയും ഐ.എന്‍.എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സി.പി.എമ്മിന് കത്ത് നല്കി. അഞ്ച് കക്ഷികളുള്ളതിനാല്‍ ബുദ്ധിമുട്ടുണ്ടെന്ന് സി.പി.എം നേതൃത്വം ഒരു കക്ഷിയോട് വ്യക്തമാക്കി. കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് കത്ത് നല്കിയില്ലെങ്കിലും ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍നിന്നാണ് എം.എല്‍.എ എന്നത് പരിഗണിക്കപ്പെട്ടേക്കും. കേരള കോണ്‍ഗ്രസ്(ബി) ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. 10ന് നേതൃയോഗം ചേര്‍ന്നാകും തീരുമാനം. അഞ്ച് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനം നല്‍കാനാണ് സാധ്യത. എന്‍.സി.പിയിലെ മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ട്.