തിരുവനന്തപുരം : കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തില്‍ ഇനി ആവശ്യം വ്യാപക വൈറസ് പരിശോധന. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ലോക്ഡൗണ്‍ കാലത്ത് വ്യാപക പരിശോധന നടത്തണമെന്ന നിര്‍ദേശം ഉയരുന്നത്. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാൻ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ഇത്തരക്കാര്‍ ഒരുപാട് പേര്‍ക്ക് രോഗം നല്‍കാം. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനേയും കൊവിഡ് സ്ഥിരീകരിച്ച മേഖലയിലെ ആളുകളേയും യാത്രകൾ ചെയ്യാത്ത കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം വരാത്ത എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെയും പ്രായമായവരെയും കൂടുതലായി പരിശോധിക്കണം. നിലവിലെ കണക്കനുസരിച്ച് 10ലക്ഷം പേരില്‍ 450 പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്.
വൈറസ് സാന്നിധ്യം കണ്ടെത്താൻ റാപ്പിഡ് ആന്‍റിബോഡി പരിശോധനയാണ് ആവശ്യം. എന്നാല്‍ കിറ്റുകള്‍ കിട്ടാത്തതാണ് പരിശോധനകള്‍ക്ക് തടസം. ചൈന, ദക്ഷിണ കൊറിയ , ജപ്പാൻ എന്നിവിടങ്ങളില്‍ നിന്ന് കിറ്റുകള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടായോ എന്നതടക്കം അറിഞ്ഞുവേണം അടുത്ത കര്‍മ പരിപാടികള്‍ തയാറാക്കാനെന്നും വിദഗ്ധര്‍ പറയുന്നു.
രോഗവ്യാപനം നിയന്ത്രിക്കാനായെങ്കിലും കേരളത്തിന് ആശ്വസിക്കണമങ്കില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അരക്കിട്ടുറപ്പിക്കണം. അതിനാവശ്യം പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കാത്ത 18 ശതമാനത്തിലേറെ പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.