ഇടുക്കി : ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി എസ് ജയതിലകാണ് ട്രൈബ്യൂണൽ ഇടപെടലിനെതിരെ ഹർജി നൽകിയത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ചിലന്തിയാർ ചെക്ക് ഡാമിലൂടെ ഇടുക്കി വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കലാണ് ലക്ഷ്യമെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജൽ ജീവൻ മിഷന്റെ ഭാഗമായാണ് പദ്ധതിയെന്നും കേരളം വാദിക്കുന്നു. തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ട്രിബ്യൂണൽ ഇടപെടൽ. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്.






























