തിരുവനന്തപുരം : പ്ലസ് വൺ ക്ലാസ് തുടങ്ങിയിട്ടും പാഠപുസ്തകവിതരണം പൂർത്തിയായില്ല. തിങ്കളാഴ്ച ക്ലാസ് തുടങ്ങിയപ്പോഴേക്കും വടക്കൻ ജില്ലകളിൽ വ്യാപകമായി വ്യാജപതിപ്പെത്തി. പാഠ്യപദ്ധതി പരിഷ്കരിച്ചതിനാൽ ഈവർഷംമുതൽ ഒന്നാംവർഷ ഹയർസെക്കൻഡറിയിൽ പുതിയ പാഠപുസ്തകങ്ങളാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ഒട്ടേറെ ജില്ലകളിൽ ഏതാനും പാഠപുസ്തകങ്ങൾ മാത്രമാണ് എത്തിയത്. പാലക്കാട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ സ്‌കൂളുകളിൽ ഒരാഴ്ച മുൻപേ ഒറിജിനലിനെ വെല്ലുന്ന കവർസഹിതം പുതിയ പുസ്തകങ്ങളുടെ വ്യാജപതിപ്പുകളെത്തി. സർക്കാർ വിതരണം വൈകുമെന്നു മനസ്സിലാക്കി ചില സ്വകാര്യ ഏജൻസികളാണ് വ്യാപകമായി വ്യാജപതിപ്പ് അച്ചടിച്ചിറക്കിയത്.
നൂറു രൂപയ്ക്കു മുകളിലാണ് ഇവയുടെ വില. സർക്കാർനിർദേശം ലംഘിച്ചാണ് ഈ നടപടി. എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ അച്ചടിച്ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി-ആപ്റ്റിനാണ്. ഇലക്‌ട്രോണിക്സ്, ജിയോളജി, ഹോംസയൻസ്, ആന്ത്രോപ്പോളജി, ജേണലിസം, ഫിലോസഫി, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 39 തലക്കെട്ടുകളുള്ള പുസ്തകങ്ങളാണ് പുതിയതായി തയ്യാറാക്കിയത്. ഇതിൽ 98 ശതമാനം അച്ചടിയും വിതരണവും പൂർത്തിയാക്കിയതായി സീ-ആപ്റ്റ് മാനേജിങ് ഡയറക്ടർ പി. സുരേഷ്‌കുമാർ പറഞ്ഞു. രണ്ടാംഭാഗം വൈകാതെ പുറത്തിറങ്ങും. സ്കൂളുകളിലേക്ക് നേരിട്ടാണ് പുസ്തകങ്ങളെത്തിക്കുന്നത്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുസ്തകവിതരണം പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങൾ കരിക്കുലം കമ്മിറ്റി അംഗീകരിച്ചശേഷം, എസ്.സി.ഇ.ആർ.ടി. വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് വ്യാജപതിപ്പുകൾ തയ്യാറാക്കിയതെന്നാണ് വിവരം.
































