കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചതോടെ പിന്‍വലിച്ചു. അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍ പങ്കുവെച്ചുകൊണ്ട് പൊലീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ തോളില്‍ കൈവെച്ചുനില്‍ക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം കേരളത്തെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന പൊലീസിന്റെ ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒപ്പമുണ്ട് എന്നായിരുന്നു പോസ്റ്ററിലെ വാചകം.
ലോകകപ്പ് ഫുട്ബോളിൽ ഫിഫയും റഫറിയും മെസിക്ക് അനുകൂലമായി നിൽക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കേരള പൊലീസിന്റേയും പോസ്റ്റ്. ഈജിപ്റ്റിനെതിരായ പ്രീക്വാട്ടര്‍ മത്സരത്തില്‍ റഫറി അര്‍ജന്റീനക്കായി കളിച്ചെന്നായിരുന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് ഒപ്പമുണ്ടെന്ന തലക്കെട്ടോടെ അർജന്‍റീനയെ പരിഹസിക്കുന്ന നിലയിൽ പൊലീസ് പോസ്റ്റർ പങ്കുവെച്ചത്.ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അര്‍ജന്റീന ആരാധകര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ കേരള പൊലീസ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.





























