പാറശ്ശാല : പാറശ്ശാലയിൽ റോഡരികിൽ കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിച്ച പോലീസുകാർക്കെതിരേ കേസെടുക്കാൻ സി.പി.എം. പ്രാദേശികനേതൃത്വം ആവശ്യപ്പെട്ടപ്പോൾ പ്രശംസനീയമായരീതിയിൽ ജോലിചെയ്തതിന് പോലീസുദ്യോഗസ്ഥർക്കു കിട്ടിയത് ആഭ്യന്തരവകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി.
പാറശ്ശാലയ്ക്കുസമീപം ഇഞ്ചിവിളയിൽ ചൊവ്വാഴ്ച രാത്രിയിൽ പട്രോളിങ്ങിനിറങ്ങിയ പോലീസാണു കൂട്ടംകൂടിനിന്ന യുവാക്കളോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഇവർ പോകാതെ അവിടെത്തന്നെ നിന്നു. പാറശ്ശാല എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ് സംഘം തിരികെയെത്തിയപ്പോഴും ഇവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു. ഉടൻ പിരിഞ്ഞുപോകണമെന്നു വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് പോലീസും സംഘവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പോലീസ് ഇവരെ വിരട്ടി ഓടിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ യുവാക്കളെ അകാരണമായി മർദിച്ചു എന്നാരോപിച്ച് പോലീസിനെതിരേ സി.പി.എം. പ്രാദേശികനേതൃത്വം രംഗത്തെത്തി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പോലീസുകാർക്കെതിരേ കേസെടുക്കാമെന്ന തീരുമാനത്തെത്തുടർന്ന് സി.പി.എം. പ്രവർത്തകർ പിരിഞ്ഞുപോയി. പിന്നീട് ബൈക്ക് വീട്ടിലേക്കു കയറ്റുന്നതിനിടെ പോലീസ് ഡിവൈ.എഫ്.ഐ. പ്രവർത്തകനെ മർദിച്ചുവെന്നാരോപിച്ച് സി.പി.എം. പ്രാദേശിക നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതിനൽകി.
തുടർന്ന് രാത്രിയോടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി. പരാതിക്കാരുമായി ചർച്ച നടത്തി. സംഭവത്തിലുൾപ്പെട്ട എസ്.ഐ.ക്കും പോലീസുകാർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യാമെന്ന് പരാതിക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാവിലെ സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടികൾ നിർത്തിവെക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകുകയായിരുന്നു.
പുറകെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തരവകുപ്പിന്റെ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപനവും വന്നു. ബുധനാഴ്ച വൈകീട്ട് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിനാണ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. നിരോധനാജ്ഞ ലംഘിച്ച് റോഡരികിൽനിന്ന യുവാക്കളെ ചൊവ്വാഴ്ച രാത്രി വിരട്ടി ഓടിച്ച പാറശ്ശാല എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖർ, സി.പി.ഒ. ഗിരീഷ് കുമാർ, കെ.എ.പി 3 ബറ്റാലിയനിലെ സി.പി.ഒ.മാരായ രജിത്ത്, നൗഫൽ എന്നിവർക്കാണ് ഗുഡ് സർവീസ് എൻട്രി.
ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ ഇഞ്ചിവിളയിൽ നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിനിന്ന യുവാക്കളുടെ സംഘത്തെ പ്രശംസനീയമായരീതിയിൽ പിരിച്ചുവിട്ട നടപടിക്കാണ് ഗുഡ് സർവീസ് എൻട്രി എന്ന് ഉത്തരവിൽ പറയുന്നു.