തിരുവനന്തപുരം : തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം കൂടുതൽ പോലീസുകാരിലേക്ക്. പ്രതിപ്പട്ടികയിലുള്ള 11 പോലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെടിയുണ്ട കാണാതായതായി സിഎജി കണ്ടെത്തിയ കാലഘട്ടത്തിൽ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ തുടരും. ക്യാമ്പിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടേയും കെയ്സുകളുടേയും കണക്ക് ആവശ്യപ്പെട്ട് ചീഫ് പോലീസ് സ്റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നൽകി.
കേരളാ പോലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.