തിരുവനന്തപുരം: കണ്ണൂരില്‍ സീറ്റില്ലെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സുധാകരന്‍. പട്ടിക പുറത്തു വന്നുകഴിഞ്ഞാല്‍ പിന്നാലെ തന്നെ പ്രതികരണമുണ്ടാകും. 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പായി.
സീറ്റ് നിഷേധിച്ചാല്‍ പരസ്യ പ്രതിഷേധം നടത്താനാണ് കെ സുധാകരന്‍ അനുകൂലികളുടെ തീരുമാനം. കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരന്‍ അനുകൂലികളുടെ വികാരം. പേരാവൂരിലും നിലപാട് കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. സണ്ണി ജോസഫിനെതിരെയും വിമത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും.





























