തിരുവനന്തപുരം : സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഞായറാഴ്ച ഡിഇഒ, എഇഒ ഉദ്യോഗസ്ഥരുമായിട്ടായിരുന്നു യോഗം. അധ്യാപക പരിശീലനം സംബന്ധിച്ച കാര്യങ്ങളും കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ നടത്തുന്നതിനുള്ള സാഹചര്യങ്ങളും ചർച്ച ചെയ്തു.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ അഞ്ചാം തീയതി പുറത്തിറക്കും. അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും വെവ്വേറെ യോഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്നു.
സമ്പൂർണ പിന്തുണയാണ് സംഘടനകൾ അറിയിച്ചതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഡിഡിഇ, ആർഡിഡി, എഡി ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ ചേർന്നു. മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളും പിന്തുണ ഉറപ്പ് നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.