കാസര്‍കോട് : മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ മുസ്‍ലിം ലീഗ് വിലക്കിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് യോഗം വിളിച്ചാലും പങ്കെടുക്കാവുന്നതാണെങ്കില്‍ പങ്കെടുക്കും. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ലീഗുമായി എതിർപ്പില്ല. ഈ സർക്കാറും സമസ്തക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്ത സമസ്തയുടെ ആളുകളെയും.
സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തക്ക് സ്വതന്ത്ര നിലപാടാണുള്ളത്. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ സഖ്യം സംബന്ധിച്ച് ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.