തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നതിനായി ഉടൻ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുമായും കേന്ദ്ര ധനമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധവളപത്രം സമർപ്പിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി സമഗ്രമായ പ്രൊജക്റ്റ് റിപ്പോർട്ട് കേന്ദ്രത്തിന് നൽകും. ദേശീയപാത വികസനത്തിനായി ചെലവഴിക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർണ്ണായക ആവശ്യം കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ നിലവിലെ തടസ്സങ്ങൾ ഇരു കേന്ദ്രമന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയതായും, അവ പരിഹരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സന്ദർശനം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.






























